'അമ്മ' സംഘടനയുടെ കുടുംബസംഗമത്തിനായി 13.5 ലക്ഷം രൂപ കൈപ്പറ്റിയെന്ന് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി. രണ്ടാഴ്ചത്തെ മുന്നൊരുക്കവും ടീമിന്റെ ചെലവും ഉൾപ്പെടെയുള്ള തുകയാണിത്. മുഴുവൻ രേഖകളും അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്.
കൊച്ചി: അമ്മ സംഘടനയുടെ മുന്‍ കമ്മിറ്റിയ്ക്കെതിരെ താനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ വ്യക്തത വരുത്തി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി. ശ്വേത മേനോന്‍ അടക്കം ആവശ്യപ്പെട്ട് നടത്തിയ പരിപാടിക്കായി(അമ്മ കുടുംബസംഗമം) 13.5 ലക്ഷം രൂപയാണ് കമ്മിറ്റി തനിക്ക് കൈമാറിയതെന്നും രണ്ടാഴ്ചത്തെ മുന്നൊരുക്കവും ടീമിന്‍റെ താമസ ചെലവും അടക്കമുള്ള മുഴുവന്‍ തുകയുടെ രേഖകളും അഡ്ഹോക്ക് കമ്മിറ്റിക്ക് പരിശോധനയ്ക്കായി നല്‍കിയെന്നും സ്റ്റീഫന്‍ ദേവസി അറിയിച്ചു. എക്സിക്യൂട്ടീവ് മുൻ അംഗങ്ങൾ സാമ്പത്തിക തിരിമറി നടത്തിയതായി താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു സ്റ്റീഫന്‍റെ പ്രതികരണം.
സ്റ്റീഫൻ ദേവസിയുടെ വാക്കുകൾ ഇങ്ങനെ
എല്ലാം കണക്കിലുണ്ട്. എനിക്ക് അവര്‍ തന്ന പൈസ എനിക്ക് തന്നെയാണ് വന്നത്. വേറെ ആരും അതില്‍ നിന്നും ഒന്നും എടുത്തിട്ടില്ല. ശ്വേത പറഞ്ഞിട്ടാണ് ഞാന്‍ തുക കുറച്ച് വാങ്ങിച്ചത്. അല്ലെങ്കില്‍ ഞാന്‍ കുറയ്ക്കില്ല. സാധാരണ ഫുള്‍ പ്രൊഡക്ഷന്‍ ചെയ്യുമ്പോള്‍ എന്‍റെ ഒരു പ്രതിഫലം ഉണ്ട്. പിന്നെ ഞാന്‍ മാത്രം അല്ല വര്‍ക്ക് ചെയ്യുന്നത്. പത്ത് പന്ത്രണ്ട് പേരുണ്ട്. പ്രീ പ്രൊഡക്ഷനുണ്ട്, ഷൂട്ടിന്‍റെ അന്നുള്ള പെര്‍ഫോമന്‍സ്, അതു കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ അങ്ങനെ കുറേ പേര്‍ക്കത് ഷെയര്‍ ചെയ്യപ്പെടും. അതില്‍ നിന്നും ആരും ഒന്നും എടുത്തിട്ടുമില്ല, കമ്മീഷനും വാങ്ങിയിട്ടില്ല.

അന്ന് അവിടെ ചെന്ന് രണ്ട് പാട്ട് വായിക്കുകയാണെങ്കില്‍ ഫ്രീയായിട്ട് ചെയ്യാം. പക്ഷേ ഇത് ഞാന്‍ രണ്ടാഴ്ച മുന്‍പ് ചെയ്ത ജോലിയാണ്. എന്‍റെ ഉപജീവനം ഇതല്ലേ. അപ്പോള്‍ അതിനൊരു ഫീസ്‍ ഉണ്ട്. ശ്വേത, ടിനി, കൈലാഷൊക്കെ സുഹൃത്ത് ബന്ധമാണ്. അല്ലാതെ പൈസ ഇടപാടൊന്നും ഇല്ല. അവര്‍ക്ക് അതിന്‍റെ ആവശ്യവും ഇല്ലല്ലോ. എന്‍റെ കാര്യത്തില്‍ ഒരു പോയിന്‍റിലും ആവശ്യമില്ലാതെ ആരും എന്നെ വിളിച്ചിട്ടില്ല. എല്ലാത്തിനും തെളിവുണ്ട്. ബില്ലുകളും ഉണ്ട്. എനിക്ക് പറയാനുള്ളതെല്ലാം അഡ്ഹോക്ക് കമ്മിറ്റിയില്‍ അറിയിച്ചിട്ടുണ്ട്. ശ്വേത അമ്മയുടെ ഓഫീഷ്യല്‍ മെയില്‍ ഐഡിയില്‍ നിന്നാണ് എനിക്ക് മെയില്‍ ഒക്കെ അയച്ചത്. അല്ലാതെ ഒരു കണ്‍ഫ്യൂഷനും ഉണ്ടായിട്ടില്ല. അമ്മ നല്ലൊരു സംഘടനയാണ്. എല്ലാ പ്രശ്നങ്ങളും മാറട്ടെ എന്നാണ് എന്‍റെ ആഗ്രഹവും പ്രാര്‍ത്ഥനയും.



