മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് സൗഹൃദങ്ങള്‍. 

ചങ്ങാത്തത്തിന്റെ ദിനമാണ് ഇന്ന്. ഓഗസ്റ്റിലെ ആദ്യത്തെ ഞായറാഴ്‍ച. ചിന്തകളും സ്വപ്‍നങ്ങളും പങ്കുവെച്ചും പരിഭവിച്ചും തോളില്‍ കയ്യിട്ടും ഇടയ്ക്ക് അടികൂടിയും ചങ്ങാതിക്ക് വേണ്ടി ജീവൻ കളയാൻ പോലും തയ്യാറായ ഒട്ടേറെ സൗഹൃദങ്ങള്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ ഉണ്ട്. അവരില്‍ ചിലരെ ഓര്‍മ്മിക്കുകയാണ് ഇവിടെ.

'എന്താ വിജയാ നമുക്കീ ബുദ്ധി നേരത്തേ തോന്നാഞ്ഞത്?'

'ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് ദാസാ - ഇത് എത്രതവണ എത്രയെത്ര മലയാളികള്‍ പറഞ്ഞിട്ടുണ്ടാകും. മലയാള സിനിമയിലെ ഏറ്റവും പ്രശസ്‍‌തരായ കൂട്ടുകാരാണ് 'നാടോടിക്കാറ്റിലെ' 'ദാസനും' 'വിജയനും'. ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത 'നാടോടിക്കാറ്റി'ന്റെ തുടക്കത്തില്‍ കൂട്ടുകാര്‍ക്ക് പട്ടിണിയുടെ കാലമായിരുന്നു. ബീകോം ഫസ്റ്റ് ക്ലാസുകാരനായ 'രാംദാസന്‍' എന്ന 'ദാസനും' പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്ന് പറയുന്ന 'വിജയനും' ആദ്യം ശിപായിപ്പണിയായിരുന്നു. ഇവരുടെ കയ്യിലിരിപ്പുകൊണ്ട് ആ പണിയും പോകുന്നുണ്ട്. പിന്നീട് പശുവിനെ വളര്‍ത്തിയും പച്ചക്കറി കച്ചവടം നടത്തിയൊക്കെ ജീവിതം തള്ളിനീക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇവരുടെ സൗഹൃദത്തിന്റെ ആഴം കാണം. സിനിമയിറങ്ങിയ കാലത്തെ, സുഹൃത്തുക്കളുടെ എല്ലാ മാനറിസങ്ങളും 'ദാസനി'ലും 'വിജയനി'ലും പ്രത്യക്ഷത്തില്‍ തന്നെ പ്രകടമായിരുന്നു.


അധോലോകനായകന്‍ 'അനന്തന്‍ നമ്പ്യാരെ' അബദ്ധവശാല്‍ കുടുക്കുന്ന 'ദാസനും' 'വിജയനും' സിഐഡി ജോലി ലഭിക്കുന്നയിടത്താണ് 'നാടോടിക്കാറ്റ്' പൂര്‍ത്തിയാകുന്നത്. അപ്പോഴേക്കും പ്രേക്ഷക മനസ്സില്‍ 'ദാസനും' 'വിജയനും' ഇടംനേടിയിരുന്നു. ചിരിപ്പിച്ചുചിരിപ്പിച്ചു മണ്ണുകപ്പിച്ച കൂട്ടുകാര്‍ രണ്ടാമതും വന്നു മലയാളികളുടെ മനസ്സ് കീഴടക്കാന്‍ - 'പട്ടണപ്രവേശ'ത്തിലൂടെ. സത്യന്‍ അന്തിക്കാട് തന്നെ ഒരുക്കിയ ചിത്രത്തില്‍ കേസ് അന്വേഷിക്കുന്ന സിഐഡികളായിട്ടായിരുന്നു 'ദാസനും' 'വിജയനും' എത്തിയത്. മൂന്നാം വട്ടം 'ദാസനെ'യും 'വിജയനെ'യും കൊണ്ടുവന്നത് പ്രിയദര്‍ശനായിരുന്നു. 'അക്കരെ അക്കരെ അക്കരെ' എന്ന ചിത്രത്തില്‍‍, കേസന്വേഷണത്തില്‍ അമേരിക്കയിലെത്തുന്ന സിഐഡികളായിരുന്നു 'ദാസനും വിജയനും'. ദാസനായി മോഹന്‍ലാലും വിജയനായി ശ്രീനീവാസനും തകര്‍ത്ത് അഭിനയിച്ചപ്പോള്‍ അത് മലയാളസിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുമായി മാറി.

'തോമസുകുട്ടീ വിട്ടോടാ'

ഹരിഹര്‍ നഗര്‍ കോളനിയിലെ താമസക്കാരായ നാല്‍വര്‍ സംഘത്തെ മലയാളിക്ക് മറക്കാനാകില്ല. 'മഹാദേവനും' 'അപ്പുകുട്ടനും' 'തോമസ് കുട്ടി'യും 'ഗോവിന്ദന്‍ കുട്ടിയും' കാണിച്ച കുസൃതിത്തരങ്ങളും വില്ലത്തരങ്ങളുമൊക്കെ മറക്കുന്നതെങ്ങനെ? ന്യൂ ജനറേഷനിലും, കോളേജിലേയും നാട്ടിന്‍പുറങ്ങളിലേയുമൊക്കെ ഗ്യാംഗ്സ് നാല്‍വര്‍സംഘത്തെ അനുകരിക്കുന്നവരാണ്. ഇവരുടെ 'ഉന്നംമറന്ന് തെന്നിപ്പറന്നും' 'ഏകാന്ത ചന്ദ്രിക'യുമൊക്കെ മൂളുന്നവരാണ് ന്യൂ ജനറേഷന്‍ ബഡീസും.

ഹരിഹര്‍ നഗര്‍ കോളനിയില്‍ പുതുതായി താമസിക്കാന്‍ വരുന്ന 'മായ'യുടെ ഇഷ്‍ടം നേടാന്‍ നാല്‍വര്‍ സംഘം ശ്രമിക്കുന്നതും അതവരെ ചിലപ്രശ്‍നങ്ങളില്‍ കൊണ്ടെത്തിക്കുന്നതുമൊക്കെയാണ് ആദ്യം നമ്മള്‍ കണ്ടത് - 'ഇന്‍ ഹരിഹര്‍ നഗറില്‍' - 1990ല്‍. സിദ്ദിക്ക് - ലാല്‍ കൂട്ടുകെട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രത്തില്‍ 'മഹാദേവനെ' മുകേഷും, 'അപ്പുക്കുട്ടനെ' ജഗദീഷും 'ഗോവിന്ദന്‍കുട്ടി'യെ സിദ്ദിഖും, 'തോമസ്സുകുട്ടി'യെ അശോകനുമാണ് ചെയ്‍തത്.

പരസ്‍പരം പാരപണിയുകയും കുഴില്‍ച്ചാടിക്കാനുമൊക്കെ ശ്രമിക്കുമെങ്കിലും ഇവരുടെ സൗഹൃദത്തിനു ഒരിക്കലും വിള്ളല്‍ വീണിരുന്നില്ല. ഒരാള്‍ക്ക് ദു:ഖം വന്നാലും സന്തോഷം വന്നാലും അത് പങ്കുവയ്ക്കാന്‍ ഇവര്‍ എപ്പോഴും ഒന്നിച്ചുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് 'തോമസ്സുകുട്ടി'യുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജോലിത്തിരക്കുകള്‍ എല്ലാം മാറ്റിവച്ച് അവര്‍ വീണ്ടുമെത്തിയത്. 'ഇന്‍ ഹരിഹര്‍ നഗറി'ന്റെ രണ്ടാം ഭാഗത്തിലായിരുന്നു അത്. ത്രം ഒരുക്കിയത് ലാല്‍ ആയിരുന്നു. രണ്ടാം വട്ടം എത്തിയപ്പോഴും നാല്‍വര്‍സംഘം മലയാളിയെ ചിരിപ്പിച്ചു. ഒരിക്കല്‍ കൂടി ഇവര്‍ തീയേറ്ററിലെത്തി - 2010ല്‍. മൂന്നാം ഭാഗമായ 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍' ഒരുക്കിയതും ലാല്‍ തന്നെ. 'തോമസുകുട്ടി'ക്ക് ഒരു സഹായം ആവശ്യം വന്നപ്പോഴായിരുന്നു നാല്‍വര്‍ സംഘം വീണ്ടും ഒന്നിച്ചത്. കൂട്ടുകാര്‍ ആയാല്‍ അങ്ങനെ തന്നെ വേണ്ടത്?. മൂന്ന് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുമായിരുന്നു.</p>


ക്യാമ്പസ് ഓര്‍മ്മകള്‍ സമ്മാനിച്ച കൂട്ടുകാര്‍

ക്യാമ്പസ് സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമകള്‍ പലതുണ്ട്, മലയാളത്തില്‍. പക്ഷേ 'ക്ലാസ്‌മേറ്റ്സ്' അവയില്‍ നിന്നെല്ലാം വ്യത്യസ്‍തമായിരുന്നു. ഒരു തലമുറയുടെ ഓര്‍മ്മകളില്‍ വീണ്ടും പഴയ സൗഹൃദത്തിന്റെ പൂക്കാലമൊരുക്കിയ ചിത്രമായിരുന്നു ക്ലാസ്‍മേറ്റ്സ്. ഗെറ്റ് ടുഗതര്‍ എന്ന, സഹപാഠികളുടെ കൂടിച്ചേരലിന് പ്രോത്സാഹനം പകര്‍ന്ന ചിത്രം. ക്യാമ്പസ്സിനകത്തെ രാഷ്‍ട്രീയവും, തമാശകളും ഒക്കെയായി മുന്നേറുന്ന ചിത്രം സൗഹൃദമെന്ന ചരടിലാണ് കോര്‍ത്തിട്ടത്. ചിത്രത്തില്‍ സുഹൃത്തുക്കള്‍ ഒരുപാടുണ്ട്. 'സുകു', 'പയസ്' അങ്ങനെ പോകുന്നു ആ പേരുകള്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേന്‍ തുടങ്ങിയവരാണ് കൂട്ടുകാരായി ചിത്രത്തില്‍ വേഷമിട്ടത്. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്‍ത 'ക്ലാസ്‌മേറ്റ്സ്' 2006ലാണ് പുറത്തിറങ്ങിയത്.


'കന്നാസും' 'കടലാസും'

'പാല്‍നിലാവിനും ഒരു നൊമ്പരം' പാടി നടന്നു ഹൃദയം പങ്കുവച്ചവരാണ് 'കന്നാസും' 'കടലാസും'. കിടക്കാന്‍ സ്വന്തമായി ഒരിടമില്ലാത്ത നാടോടികള്‍. പക്ഷേ സയാമീസ് ഇരട്ടകളെപ്പോലെ സൗഹൃദം പങ്കുവച്ചവരായിരുന്നു ഈ കൂട്ടുകാര്‍. ഇവരുടെ തമാശകളില്‍ ചിരിച്ചും ദു:ഖത്തില്‍ സങ്കടപ്പെട്ടും 'കടലാസി'നെയും 'കന്നാസി'നേയും മലയാളി സ്‍നേഹിച്ചു. ജഗതിയും ഇന്നസെന്റുമാണ് കൂട്ടുകാരെ അവതരിപ്പിച്ചത്. 1993ല്‍ പുറത്തിറങ്ങിയ 'കാബൂളിവാല' എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചത്. സിദ്ധിക്ക് - ലാല്‍ ആയിരുന്നു ചിത്രം ഒരുക്കിയത്.


'എച്ചി എന്നും എച്ചിയാണ്'

'എടാ എച്ചി എന്നും എച്ചിയാണ്' - സുഹൃത്തുക്കള്‍ക്ക് തമ്മില്‍ പറയാറുള്ള വാചകത്തിന് ജനപ്രീതി നല്‍കിയത് 'ജോജി'യാണ്. 'ജോജി' 'നിശ്ചലി'നോട് പറഞ്ഞതാണ് ഇത്. ഏതു 'ജോജി'യെന്നും 'നിശ്ചലെ'ന്നും മലയാളികളില്‍ ആരും ചോദിക്കില്ല. 'കിലുക്ക'ത്തിലെ 'ജോജി'യും 'നിശ്ചലും' സൗഹൃദങ്ങള്‍ക്ക് സമ്മാനിച്ച വാചകങ്ങള്‍ നിരവധിയാണ്. പരസ്‍പരം പാരപണിതു ചിരിക്കാന്‍ വകയേറെ നല്‍കിയ 'ജോജി'യും 'നിശ്ചലും' മലയാളിയുടെ സൗഹൃദസദസ്സില്‍ ഇന്നും കയറിവരുന്നു. ടൂറിസ്റ്റ ഗൈഡായ 'ജോജി'യെ മോഹന്‍ലാലും ഫോട്ടോഗ്രാഫറായ 'നിശ്ചലി'നെ ജഗതിയുമാണ് അവിസ്‍മരണീയമാക്കിയത്. 1991ല്‍ വേണു നാഗവള്ളിയുടെ തിരക്കഥയില്‍ പ്രിയദര്‍ശനാണ് 'കിലുക്കം' സംവിധാനം ചെയ്‍തത്.


'അതല്ലേ അളിയാ ഫ്രണ്ട്ഷിപ്പ്'

'അതല്ലേ അളിയാ ഫ്രണ്ട്ഷിപ്പ്'- ഓര്‍മ്മയില്ലേ ഡയലോഗ്? അതേ, അതുതന്നെ 'ബോയിംഗ് ബോയിംഗി'ലെ പരസ്‍പരം പാരവയ്ക്കുന്ന ആ സുഹൃത്തുക്കള്‍ പറയുന്ന ഡയലോഗ്. 'അനില്‍കുമാര്‍' 'ശ്യാമി'നോട് പറഞ്ഞ ഡയലോഗ്. പ്രശസ്‍തനാകാന്‍ പരസ്‍പരം മത്സരിക്കുന്ന, പത്രഫോട്ടാഗ്രാഫര്‍മാരാണ് അവര്‍- 'ശ്യാമും' 'അനില്‍കുമാറും'. പെണ്‍കുട്ടികളുടെ ഇഷ്ടംനേടുന്ന കാര്യത്തിലും മത്സരമുണ്ട്. ഇവരുടെ പാരപണിയലുകള്‍ കണ്ട് മലയാളി തലമറന്നു ചിരിച്ചിട്ടുണ്ടാകും. ശ്യാമായി മോഹന്‍ലാലും അനില്‍കുമാറായി മുകേഷുമാണ് ചിരിപ്പിക്കാനെത്തിയത്. പ്രിയദര്‍ശന്‍ സ്വന്തം തിരക്കഥയില്‍ സംവിധാനം ചെയ്‍ത 'ബോയിംഗ് ബോയിംഗ്' 1985ലാണ് പുറത്തിറങ്ങിയത്. ശ്രീനിവാസന്‍ സംഭാഷണം രചിച്ചു.

'അരവിന്ദനും' 'ചന്തു'വും 'ചക്കച്ചാമ്പറമ്പില്‍ ജോയി'യും

'അരവിന്ദനും' 'ചന്തു'വും 'ചക്കച്ചാമ്പറമ്പില്‍ ജോയി'യും - ഇവര്‍ ഒന്നിച്ചെത്തിയത് 'ഫ്രണ്ട്‍സി'ലൂടെയാണ്. പേരുസൂചിപ്പിക്കും പോലെ തന്നെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍. ബാല്യം തൊട്ടേ സുഹൃത്തുക്കളായ മൂന്നുപേരുടെ കഥയാണ് സിദ്ധിക്ക് ഒരുക്കിയ 'ഫ്രണ്ട്‍സ്' എന്ന ചിത്രം പറഞ്ഞത്. പാതിമുക്കാലും ചിരിപ്പിച്ച സുഹൃത്തുക്കള്‍ ചിത്രം അവസാനിക്കും മുന്നേ ചെറിയൊരു നൊമ്പരവും കാഴ്‍ചക്കാരിലുണ്ടാക്കുന്നുണ്ട്. 'അരവിന്ദനാ'യി 'ജയറാമും', 'ചന്തു'വായി മുകേഷും 'ജോയി'യായി ശ്രീനിവാസനുമാണ് സുഹൃത്തുക്കളായത്. 1999ലായിരുന്നു കൂട്ടുകാര്‍ ഇഷ്‍ടംകൂടാന്‍ തീയേറ്ററിലെത്തിയത്. സിദ്ധിക്ക് ലാലാണ് സംവിധാനം ചെയ്‍തത്.


പുതിയ കാലത്ത് ശ്രീകൃഷ്‍ണനും കുചേലനും

ശ്രീകൃഷ്‍ണന്റേയും കുചേലന്റേയും സൗഹൃദബന്ധം പുതുകാലത്ത് മലയാളികളെ അനുഭവിപ്പിച്ചവരായിരുന്നു 'ബാലനും' 'അശോക് രാജും'. 'കഥ പറയുമ്പോളി'ലെ സൗഹൃദത്തിന്റെ ഭാഷ എത്രത്തോളം തീവ്രമായിരുന്നുവെന്നു മലയാളിയെ പറഞ്ഞുമനസ്സിലാക്കേണ്ട. പകുതിയേറെയും കഴിഞ്ഞേ 'അശോക് രാജ്' വരുന്നുള്ളൂവെങ്കിലും അവസാനരംഗങ്ങളില്‍ നടത്തുന്ന പ്രസംഗം മാത്രം മതി 'ബാലനു'മായുള്ള സൗഹൃദത്തിന്റെ ആഴം മനസ്സിലാകാന്‍. സുഹൃത്തിന്റെ ഉയര്‍ച്ച മാത്രം കാണാന്‍ ആഗ്രഹിക്കുന്ന 'ബാലന്റെ' കഥ കേള്‍ക്കുമ്പോള്‍ കരഞ്ഞുപോകുന്നത് ആ സൗഹൃദത്തിന്റെ ആഴവും പരപ്പും വെളിവാകുന്നതുകൊണ്ടാണ്. 'അശോക് രാജാ'യി മമ്മൂട്ടിയെത്തിയപ്പോള്‍ 'ബാലനാ'യത് ശ്രീനിവാസനാണ്. 2007ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ എം മോഹനന്‍ സംവിധാനം ചെയ്‍ത ചിത്രം സൂപ്പര്‍ഹിറ്റായതും ആ സൗഹൃദത്തിന്റെ കരുത്തുകൊണ്ടുതന്നെയാണ്.

ഇനിയും ഒട്ടേറെ സുഹൃത്തുക്കള്‍

വിടെ ഒതുങ്ങുന്നില്ല മലയാളസിനിമയിലെ കൂട്ടുകാര്‍. 'സമ്മര്‍ ഇന്‍ ബെത്‌ലേഹ'മിലെ 'രവിശങ്കറും' 'ഡെന്നീസും', 'ബ്യൂട്ടിഫുളി'ലെ 'സ്റ്റീഫനും' 'ജോണും', 'വിയറ്റ്നാം കോളനി'യും 'സ്വാമി'യും 'ജോസഫും' അങ്ങനെ നീളുന്നു ആ പട്ടിക.

Read More : 'ബ്രഹ്‍മാസ്‍ത്ര'യുടെ തുടക്കവും തയ്യാറെടുപ്പുകളും, വീഡിയോ പുറത്തുവിട്ട് സംവിധായകൻ