|ഒരാള്‍ ഇങ്ങനെ പറഞ്ഞു എന്നുള്ളതിനാല്‍ എല്ലാവരും പെട്ടെന്ന് മാറി ചിന്തിക്കണം എന്നുമില്ല"

കഴിഞ്ഞ അഞ്ച് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് നടി അക്രമിക്കപ്പെട്ട കേസിലെ അതിജീവിത. സിനിമയില്‍ കണ്ടുള്ള പരിചയം മാത്രം വച്ച് വ്യാജ അക്കൌണ്ടുകളില്‍ നിന്ന് ചിലര്‍ മനസില്‍ തോന്നുന്നത് എഴുതുകയാണെന്നും എല്ലാവരെയും തിരുത്താനാവില്ലെന്നും നടി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

"ഇവര്‍ക്ക് നമ്മളെ അറിയുക പോലുമില്ല. അഥവാ സ്ക്രീനില്‍ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂ. അങ്ങനെയുള്ള പരിചയം വച്ചിട്ടാണ് നമ്മളെ വിധിയെഴുതി ഒരു കമന്‍റ് ഇവര്‍ ഇടുന്നത്. ഇവര്‍ക്ക് നമ്മള്‍ ആരാണെന്ന് അറിയില്ല, എന്താണെന്ന് അറിയില്ല, നമ്മള്‍ നടത്തുന്ന യാത്രയെക്കുറിച്ച് അറിയില്ല. മറഞ്ഞു നിന്ന് എന്തുവേണമെങ്കിലും എഴുതുക എന്നത് വളരെ എളുപ്പമാണ്. മിക്കവാറും വ്യാജ അക്കൌണ്ടുകളിലൂടെയായിരിക്കും ഇത്. എന്താണ് ആളുകള്‍ ഇത്രയും നെഗറ്റീവ് ആവുന്നതെന്ന് ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. പിന്നെ, ഇത് ആരാണെന്ന് കണ്ടുപിടിച്ച് ഇവരെ നന്നാക്കാനൊന്നും നമുക്ക് പറ്റില്ലല്ലോ. അവര്‍ക്ക് അതില്‍ നിന്നും ഒരു സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെ എന്ന് വിചാരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ജീവിതത്തില്‍‌ ഞാന്‍ പലപ്പോഴായി നേരിട്ടിട്ടുള്ള കാര്യമാണ് ഈ സൈബര്‍ അതിക്രമം. ഇടയ്ക്കിടെ അത് ഉണ്ടാവാറുണ്ട്", അതിജീവിത പറയുന്നു.

ALSO READ : ക്രിസ്‍മസ് ദിനത്തില്‍ വന്‍ നേട്ടവുമായി ഇന്ത്യന്‍ ബോക്സ് ഓഫീസ്; ഏറ്റവും കളക്ഷന്‍ നേടിയ 10 സിനിമകള്‍

"തെറ്റ് ചെയ്തവരാണ് മറഞ്ഞിരിക്കേണ്ടത്. അത് പറയാന്‍ എനിക്ക് പറ്റും. പക്ഷേ എല്ലാവരുടെയും മാനസികാവസ്ഥ എന്താണ് എന്ന് പറയാന്‍ പറ്റില്ല. ഒരാള്‍ ഇങ്ങനെ പറഞ്ഞു എന്നുള്ളതിനാല്‍ എല്ലാവരും പെട്ടെന്ന് മാറി ചിന്തിക്കണം എന്നുമില്ല. ഓരോരുത്തരുടെ ഓരോ മാനസികാവസ്ഥയാണ്. ഈ സൈബര്‍ അതിക്രമങ്ങള്‍ ചിലരെക്കൊണ്ട് നേരിടാന്‍ പറ്റുന്നു. ചിലര്‍ അതു കണ്ട് മിണ്ടാതെ ഇരിക്കുന്നു", അതിജീവിത പറഞ്ഞവസാനിപ്പിക്കുന്നു.