'പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവരെ പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട ടീച്ചറാകരുത്', വിമര്‍ശനവുമായി തപ്‌സി
ട്വിറ്ററില്‍ ഏറെ ആരാധകരുടെ റിഹാനയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത്.
രാജ്യത്തെ കർഷക പ്രക്ഷോഭം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയാണ്. പോപ്പ് ഗായിക റഹാനയുടെ ട്വീറ്റിലൂടെയാണ് കൂടുതൽ പേരിലേക്ക് വിഷയം എത്തുന്നത്. ഇപ്പോഴിതാ റിഹാനയുടെ ട്വീറ്റിനെതിരെ അണി നിരന്ന രാജ്യത്തെ പ്രമുഖരെ വിമർശിക്കുകയാണ് നടി താപ്സി പന്നു.
"ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ഇളക്കിമറിച്ചെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട റ്റീച്ചറാകരുത്"- എന്നാണ് തപ്സി പന്നു കുറിച്ചത്. തപ്സിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതേകുറിച്ച് നമ്മള്‍ സംസാരിക്കാത്തതെന്താണെന്നും താരം കുറിച്ചിരുന്നു. ട്വിറ്ററില്‍ ഏറെ ആരാധകരുടെ റിഹാനയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത്.
''ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.''എന്നാണ് സച്ചിന്‍ കുറിച്ചത്. ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ് ടാഗുകളും സച്ചിന്‍ നല്‍കിയിരുന്നു.