വിജയ് നായകനായ ബിഗിലിലൂടെയാണ് ഇന്ദ്രജ ഷങ്കര്‍ സിനിമയില്‍ അരങ്ങേറിയത്

സിനിമാ താരങ്ങളുടെ പ്രതിഫലം പ്രേക്ഷകര്‍ക്ക് എപ്പോഴും അറിയാന്‍ കൗതുകമുള്ള ഒന്നാണ്. പക്ഷേ അത് സംബന്ധിച്ച ഔദ്യോഗികമായ വിവരങ്ങള്‍ വല്ലപ്പോഴുമേ പുറത്തെത്താറുള്ളൂ. ഇപ്പോഴിതാ ആറ് ചിത്രങ്ങള്‍ മാത്രം ചെയ്തിട്ടുള്ള തന്‍റെ പ്രതിഫലത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് പറയുകയാണ് തമിഴ് യുവനടി ഇന്ദ്രജ ഷങ്കര്‍. തമിഴ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നടനുമായ റോബോ ഷങ്കറിന്‍റെ മകളാണ് ഇരുപത്തിരണ്ടുകാരിയായ ഇന്ദ്രജ. വിജയ്‍യുടെ 2019 ചിത്രം ബിഗിലിലൂടെ ആയിരുന്നു ഇന്ദ്രജയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തില്‍ വിജയ്‍ക്കൊപ്പം കോമ്പിനേഷന്‍ രംഗങ്ങള്‍ ഒക്കെയുള്ള പാണ്ടിയമ്മ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിച്ചത്.

ഡേറ്റ് വിത്ത് അസര്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ പ്രതിഫലത്തെക്കുറിച്ച് ഇന്ദ്രജ ഷങ്കര്‍ പറയുന്നത്. ആദ്യ ചിത്രമായിരുന്ന ബിഗിലില്‍ ലഭിച്ച പ്രതിഫലമാണോ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ടിഎന്‍ 2026 ലെ പ്രതിഫലമാണോ കൂടുതല്‍ എന്നായിരുന്നു ചോദ്യം. ഇതിന് ഇന്ദ്രജ നല്‍കിയ മറുപടി ഇങ്ങനെ- “ബിഗിലില്‍ 180 ദിവസം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതായത് ആറ് മാസം. ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചേര്‍ത്തുള്ള കാലയളവാണ് ഇത്. ഇതിനെല്ലാം കൂടി എനിക്ക് ലഭിച്ച പ്രതിഫലം 3 ലക്ഷം രൂപ ആണ്. ഞാന്‍ ആ സമയത്ത് പുതുമുഖമാണല്ലോ. ബിഗിലിലേക്ക് ലഭിച്ച അവസരം നഷ്ടപ്പെടുത്തരുതെന്ന് അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു”, ഇന്ദ്രജ പറയുന്നു.

“കരിയറില്‍ 15 വര്‍ഷം പിന്നിട്ട ശേഷമാണ് ഗ്രീന്‍ മാറ്റില്‍ എങ്കിലും വിജയ് സാറിനൊപ്പം തനിക്ക് അഭിനയിക്കാന്‍ സാധിച്ചതെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. പുലി സിനിമയില്‍ ഗ്രീന്‍ മാറ്റ് രംഗങ്ങളില്‍ അച്ഛന്‍ അഭിനയിക്കുമ്പോള്‍ വിജയ് സാര്‍ ഇല്ലായിരുന്നു. പിന്നീട് വിജയ് സാര്‍ പിന്നീട് വന്ന് ഷൂട്ട് ചെയ്യും. പക്ഷേ സിനിമയില്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിച്ചത് പോലെ തോന്നും. നിനക്ക് ആദ്യ സിനിമയില്‍ തന്നെ വിജയ് സാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണെന്നും. അതിനാല്‍ പ്രതിഫലം നോക്കരുതെന്നും. ടിഎന്‍ 2026 ന്‍റെ കാര്യം പറഞ്ഞാല്‍ ഒരു ദിവസം മാത്രമാണ് ഞാന്‍ അഭിനയിച്ചത്. അതിന് എനിക്ക് ലഭിച്ചത് 40,000 രൂപയാണ്”, ഇന്ദ്രജ പറയുന്നു.

ഇന്ദ്രജ ഒരു കുടുംബാം​ഗത്തെപ്പോലെ കാണുന്ന തമ്പി രാമയ്യയാണ് ടിഎന്‍ 2026 ന്‍റെ കഥ രചിച്ചിരിക്കുന്നത്. ഒപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് അദ്ദേഹം. തനിക്ക് ഒരു തിരിച്ചുവരവ് നല്‍കിയത് അദ്ദേഹമാണെന്നും അതിനാല്‍ പ്രതിഫലം എത്രയാണെങ്കിലും തനിക്ക് ചിത്രത്തിലെ റോള്‍ സമ്മതമാണെന്ന് താന്‍ പറഞ്ഞിരുന്നെന്നും ഇന്ദ്രജ പറയുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഒരു ദിവസത്തെ ഷൂട്ടിന് 40,000 നല്‍കിയെന്നും.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD News