'താണ്ഡവി'നെ വിടാതെ ബിജെപി, നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് യുപി ഉപമുഖ്യമന്ത്രി
ദില്ലിയിലും മുംബൈയിലും ചിത്രത്തിനെതിരെ പ്രതിഷേധം നടന്നു. നോയിഡക്കും ലക്നൗവിനും പിന്നാലെ ഭോപ്പാലിലും മുംബൈയിലും ജബൽപൂരിലും അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് എടുത്തു.
ദില്ലി: ക്ഷമാപണവും വിവാദരംഗങ്ങൾ നീക്കം ചെയ്യുമെന്ന അണിയറ പ്രവർത്തകരടെ പ്രഖ്യാപനവും താണ്ഡവ് വെബ് സീരിസിനെക്കുറിച്ചുള്ള വിവാദം തണുപ്പിക്കുന്നില്ല. സീരീസിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി രംഗത്തെത്തി. ഹിന്ദു വികാരം വ്രണപ്പെടുത്തിയതിന് അണിയറ പ്രവർത്തകർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി. ദില്ലിയിലും മുംബൈയിലും ചിത്രത്തിനെതിരെ പ്രതിഷേധം നടന്നു. നോയിഡക്കും ലക്നൗവിനും പിന്നാലെ ഭോപ്പാലിലും മുംബൈയിലും ജബൽപൂരിലും അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് എടുത്തു.
ചിത്രം നിരോധിക്കണമെന്നവശ്യപ്പെട്ട് ദില്ലി ജന്തർമന്തറിൽ ബിജെപി പ്രതിഷേധിച്ചു. ചിത്രത്തിനെതിരെ മഹാരാഷ്ട്രയിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. എന്നാൽ ഭാവിയിൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അന്വേഷണത്തിനായി മുംബൈയിൽ എത്തിയ യുപി പൊലീസ് സംഘം സംവിധായകൻ അലി അബാസിനെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ തീവ്രഹിന്ദു സംഘടനകൾ അണിയറപ്രവർത്തകർക്കെതിരെ വലിയ ആക്രമണമാണ് നടത്തുന്നത്.