മോഹൻലാലും രജിനികാന്ത് ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.

രജനികാന്ത് നായകനായ 'ജയിലര്‍' പ്രഖ്യാപനംതൊട്ടേ സജീവ ചര്‍ച്ചയിലുള്ള ഒന്നാണ്. നെല്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം. നെല്‍സണിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. രജനികാന്ത് നായകനാകുന്ന ചിത്രത്തിലേക്ക് പുതിയൊരു താരവും എത്തിയതിനെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്ത.

തെലുങ്കില്‍ മികച്ച ക്യാരക്ടര്‍ റോളുകളിലും കോമഡി രംഗങ്ങളിലും തിളങ്ങിയ സുനില്‍ ആണ് 'ജയിലറി'ലേക്ക് എത്തിയ പുതിയ താരം. മലയാളത്തിന്റെ മോഹൻലാല്‍ കന്നഡയിലെ ശിവരാ‍ജ്‍കുമാര്‍ എന്നിവരും 'ജയിലറു'ടെ ഭാഗമാകുന്നതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

Scroll to load tweet…

പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‍തത്. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അരങ്ങേറ്റമായ 'കോലമാവ് കോകില'യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടര്‍' ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ 'ബീസ്റ്റ്' ആയിരുന്നു. 'ബീസ്റ്റ്' എന്ന ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. 'ജയിലറി'ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. വിവിധ ഭാഷകളിലെ വമ്പൻ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നതിനാല്‍ ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പ്രൊജക്റ്റായി മാറാൻ 'ജയിലര്‍'ക്ക് ആയിട്ടുണ്ട്.

Read More: ബോളിവുഡിനെ ട്രാക്കിലെത്തിക്കുമോ 'പഠാന്‍'? ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് തീയതി തീരുമാനിച്ചു