കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'ദി കാശ്മീർ ഫയൽസ്' (The Kashmir Files). വിവേക് അഗ്നിഹോത്രി (Vivek Agnihotri) സംവിധാനം ചെയ്ത ഈ ചിത്രം താഴ്വരയിലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥയാണ് പറയുന്നത്. ഇന്ന് തിറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച സംഭാവനയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. അതുകൊണ്ടുതന്നെ നെഗറ്റീവ് റിവ്യൂകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. കശ്മീരിൽ കലാപം അതിരൂക്ഷമായി മാറിയ 1990-ൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. അന്നത്തെ സാഹചര്യങ്ങളുടെ തീവ്രത എത്രത്തോളമാണെന്ന് വ്യക്തമാക്കിയ ശേഷം വർത്തമാന കാലത്തേക്ക് കഥയെത്തുന്നു. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന രംഗത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രം ഒരു ശവക്കുഴിയിലാണ് അവസാനിക്കുന്നത്. അതിനിടയിലുള്ള മണിക്കൂറുകൾ പ്രേക്ഷകരുടെ മനസിനെ സിനിമ സംഘർഷഭരിതമാക്കിയെന്നും പ്രതികരണങ്ങളുണ്ട്.
ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. വിഎഫ്എക്സ് അടക്കമുള്ള ഘടകങ്ങളിലൂടെ ഈ കുറവ് ബോധ്യപ്പെടുന്നതാണ്. എന്നാൽ തിരക്കഥ, സംഭാഷണം എന്നിവയിൽ സംവിധായകൻ ഒട്ടും പിറകിലേക്ക് പോയിട്ടുമില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. സംവിധായകന്റെ മാസ്റ്റർ പീസാണ് ചിത്രമെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.
