കേരളത്തിലെ 21 സ്ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്

റിലീസിന് മുന്‍പേ വിവാദം സൃഷ്ടിച്ച ബോളിവുഡ് ചിത്രം ദി കേരള സ്റ്റോറി തിയറ്ററുകളില്‍ എത്തി. അതേസമയം കേരളത്തില്‍ നേരത്തേ നിശ്ചയിച്ചിരുന്ന പ്രദര്‍ശനങ്ങള്‍ ചില സ്ക്രീനുകളില്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആറിന്‍റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ക്രീനുകളില്‍ ഇപ്രകാരം ചിത്രത്തിന്‍റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്ക്രീനുകളിലെ പ്രദര്‍ശനങ്ങളാണ് റദ്ദാക്കപ്പെട്ടത്. കേരളത്തിലെ മറ്റു ചില തിയറ്ററുകളിലും ചാര്‍ട്ട് ചെയ്തിരുന്ന ഷോകള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കേരള സ്റ്റോറിയുടെ പിവിആര്‍ സ്ക്രീനുകളിലെ ടിക്കറ്റുകള്‍ നേരത്തെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്ഫോമുകളിലൂടെ വില്‍പ്പനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ മുന്‍കൂട്ടി ടിക്കറ്റ് വാങ്ങിയവര്‍ക്ക് ഷോകള്‍ ക്യാന്‍സല്‍ ചെയ്തതായി പിവിആറിന്‍റെ മെസേജ് വരികയായിരുന്നു. എന്നാല്‍ ഇതിന്‍റെ കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ 21 സ്ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്.

Scroll to load tweet…

കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം. സുദീപ്തോ സെന്‍ ആണ് സംവിധായകന്‍. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. അതേസമയം, സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ സെന്‍റർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. 

സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ സിബിഎഫ്സി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. കേസ് നേരത്തെ പരിഗണിച്ചപ്പോൾ സിനിമ അടിയന്തരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടതി പറഞ്ഞത്. സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്നും ട്രെയിലർ മാത്രം പുറത്ത് വന്ന ഘട്ടത്തിൽ ഹർജിക്കാരനോട് കോടതി ചോദിച്ചിരുന്നു. 

ALSO READ : 'ഗജിനി 2' ലൂടെ ബോക്സ് ഓഫീസ് തിരിച്ചുവരവിന് ആമിര്‍ ഖാന്‍? റിപ്പോര്‍ട്ട്

സിനിമയിലെ ലഹരി പരസ്യമായ രഹസ്യം, 8 മാസത്തിനിടെ പിടിയിലായത് 5 പേർ| Excise| Malayalam cinema