ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രം

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ എങ്ങനെ ലഭിച്ചുവെന്ന് പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലിജോ ഇതേക്കുറിച്ച് പറയുന്നത്.

മലൈക്കള്ളന്‍, വഞ്ചിക്കോട്ടൈ വാലിബന്‍ എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലുടെ പേരുകള്‍ ചേര്‍ത്താണ് മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ സൃഷ്ടിച്ചത്. പേര് അങ്ങനെ ഉണ്ടായതാണോ എന്ന ചോദ്യത്തിന് ലിജോയുടെ പ്രതികരണം ഇങ്ങനെ- "തീര്‍ച്ഛയായും. അമര്‍ചിത്ര കഥയിലും മറ്റും അത്തരം പേരുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. തച്ചോളി ഒതേനന്‍, തച്ചോളി അമ്പു തുടങ്ങിയ പേരുകള്‍. കേള്‍ക്കുമ്പോള്‍ നായകനെന്ന് പെട്ടെന്ന് തോന്നുന്ന പേര് വേണമെന്ന് ഉണ്ടായിരുന്നു. പേരിനോട് വലുതായതെന്തോ ചേര്‍ത്ത ഒന്ന്. മലൈക്കോട്ടൈ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അത് വലുതെന്തോ ആണെന്ന് മനസിലാവും. ആ 70 എംഎം ഫീലിം​ഗ് നിങ്ങള്‍ക്ക് ലഭിക്കും", ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

എം കരുണാനിധിയുടെ തിരക്കഥയില്‍ എംജിആര്‍ നായകനായി 1954 ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ചിത്രമാണ് മലൈക്കള്ളന്‍. ജെമിനി ഗണേശന്‍ നായകനായി 1958 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു വഞ്ചിക്കോട്ടൈ വാലിബന്‍. അതേസമയം ആദ്യദിനം ലഭിച്ച നെഗറ്റീവ് റിവ്യൂസില്‍ നിന്ന് വ്യത്യസ്തമായി പോസിറ്റീവ് അഭിപ്രായങ്ങളാണ് ഈ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രമാണിത്. മോഹന്‍ലാലിന്‍റേത് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവും. 

ALSO READ : ഇനി ഒടിടിയില്‍ കാണാം; 'ക്വീന്‍ എലിസബത്ത്' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം