"ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ"

കൊച്ചി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ടൊവിനോ തന്‍റെ നിലപാട് തുറന്നു പറഞ്ഞത്.

അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ. ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ. എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ - എന്നാണ് ഗുസ്തി താരങ്ങളുടെ സമരദൃശ്യങ്ങള്‍ അടക്കം ടൊവിനൊ പറഞ്ഞിരിക്കുന്നത്.

അതേ സമയം ഗുസ്തി താരങ്ങളുടെ സമരത്തില്‍ അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി ഉടൻ ചർച്ച നടത്തും. 

View post on Instagram

അതിനിടെ ഗുസ്തി താരങ്ങളുടെ സമരത്തിന്റെ ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും. ഉത്ത‍‍ർപ്രദേശിലെ മുസഫർ നഗറിൽ ഖാപ് പഞ്ചായത്ത് ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഇന്നലെ ഹരിദ്വാറിൽ വെച്ച് ഗംഗയിൽ തങ്ങളുടെ മെഡലുകളൊഴുക്കി ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്നായിരുന്നു നേതാക്കൾ ആവശ്യപ്പെട്ടത്. 

കെ.എസ്.എഫ്.ഇയിൽ നിന്നും ജോബി ഇന്ന് റിട്ടേയറാകും; സിനിമയില്‍ സജീവമാകും

'ദി കേരള സ്റ്റോറി' ഒടിടി റിലീസിന്; അപ്ഡേഷന്‍ ഇങ്ങനെ