അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

ദില്ലി: മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ മലയാളത്തിന്റെ പ്രിയ ഗായിക നഞ്ചിയമ്മയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ. പുരസ്കാര ചടങ്ങിന് എത്തിയ നഞ്ചിയമ്മ ‘കളക്കാത്ത സന്ദനമേറം... പൂത്തിരിക്കും പൂപറിക്കാ പോകിലാമോ...’എന്ന ഗാനം പാടുന്ന ദൃശ്യവും അനുരാഗ് സിംഗ് താക്കൂർ ട്വിറ്ററില്‍ പങ്കുവച്ചു.

നിറഞ്ഞ ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ പുരസ്കാര വേദി സ്വീകരിച്ചത്. പ്രിയ ​ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പിന്നാലെ പ്രയഭേദമെന്യേ എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നിറഞ്ഞ ചിരിയോടെയാണ് നഞ്ചിയമ്മ ദേശീയ പുരസ്‌കാരം വാങ്ങിയത്. പുരസ്കാരം ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാളിൽ നിന്നും ഏറ്റുവാങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് നഞ്ചിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Scroll to load tweet…

അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രം​ഗത്തെത്തിയിരുന്നു. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്നായിരുന്നു ലിനുവിന്‍റെ ചോദ്യം. ഒരു മാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ വിമര്‍ശിച്ചിരുന്നു. 

മികച്ച നടി അപർണ, നടൻ സൂര്യ, അജയ് ദേവ്ഗൺ, സഹനടൻ ബിജു മേനോൻ; ദേശീയ ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു

ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചിയമ്മയെ അനുകൂലിച്ച് കൊണ്ട് നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു. എന്നാല്‍, ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ലെന്നായിരുന്നു നഞ്ചിയമ്മയുടെ പ്രതികരണം. 'വിമർശനം മക്കൾ പറയുന്നത് പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല' എന്നായിരുന്നു നഞ്ചിയമ്മ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്.