'5 നിമിഷത്തേക്ക് ഞാന്‍ ശ്വാസമടക്കി നിന്നു'; കമല്‍ ഹാസനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഉണ്ണി മുകുന്ദന്‍
ഇന്നലെ ദുബൈയില്‍ നടന്ന സൈമ അവാര്‍ഡ്സ് വേദിയില്‍ വച്ചാണ് ഉണ്ണി മുകുന്ദന്‍ കമല്‍ ഹാസനെ കണ്ടത്

കരിയറിലെ വളര്‍ച്ചയുടെ കാലത്തിലൂടെ കടന്നുപോവുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങള്‍ പുറത്തെത്തിയ വര്‍ഷമായിരുന്നു 2022. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം വന്‍ വിജയവും നേടി. ഗന്ധര്‍വ്വ ജൂനിയര്‍, ജയ് ഗണേഷ് അടക്കം ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്നുണ്ട്. ഇപ്പോഴിതാ വ്യക്തിപരമായ ഒരു സന്തോഷ നിമിഷം പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഉലകനായകന്‍ കമല്‍ ഹാസനെ കണ്ടതിനെക്കുറിച്ചാണ് അത്.
ഇന്നലെ ദുബൈയില്‍ നടന്ന സൈമ അവാര്‍ഡ്സ് വേദിയില്‍ വച്ചാണ് ഉണ്ണി മുകുന്ദന്‍ കമല്‍ ഹാസനെ കണ്ടത്. തമിഴിലെ ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാനാണ് കമല്‍ എത്തിയത്. വിക്രത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം മികച്ച നവാഗത നിര്‍മ്മാതാവിനുള്ള പുരസ്കാരമാണ് ഉണ്ണി മുകുന്ദന് ലഭിച്ചത്. മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
കമല്‍ ഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു- "എന്നെ വിശ്വസിക്കൂ, യഥാര്‍ഥ ഉലകനായകനാണ് തൊട്ടടുത്ത് നില്‍ക്കുന്നതെന്ന ബോധ്യത്തില്‍ അഞ്ച് നിമിഷം ഞാന്‍ ശ്വാസമടക്കി അവിടെ നിന്നു. ഒരു ഹാന്‍ഡ്ഷേക്കും ഹഗും എനിക്ക് കിട്ടി. പക്ഷേ അത് തെളിയിക്കാനുള്ള ചിത്രങ്ങള്‍ എന്‍റെ പക്കല്‍ ഇല്ല", ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍.
അതേസമയം വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ഒരുപിടി ശ്രദ്ധേയ പ്രോജക്റ്റുകളാണ് കമലിന്‍റേതായി എത്താനിരിക്കുന്നത്. ഷങ്കറിന്‍റെ ഇന്ത്യന്‍ 2, എച്ച് വിനോദിന്‍റെയും മണി രത്നത്തിന്‍റെയും സംവിധാനത്തിലെത്തുന്ന പേരിട്ടിട്ടില്ലാത്ത ചിത്രങ്ങള്‍ എന്നിവയ്ക്കൊപ്പം പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡിയിലും കമല്‍ ഹാസന്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ALSO READ : 'കിംഗ് ഓഫ് കൊത്ത' ഒടിടിയിലേക്ക്; എപ്പോള്‍, എവിടെ കാണാം?
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ