ആരെയും തരംതാഴ്ത്തുകയല്ല തന്റെ ലക്ഷ്യമെന്ന് ദിൽ രാജു പറയുന്നു.
രണ്ട് സൂപ്പർ താര ചിത്രങ്ങളുടെ റിലീസിന് ഒരേസമയം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് തമിഴ് നാട്. വിജയ് നായകനായി എത്തുന്ന വരിശും അജിത്ത് നായകനായി എത്തുന്ന തുനിവും ആണ് ആ ചിത്രങ്ങൾ. ഇരു ചിത്രങ്ങളും പൊങ്കൽ റിലീസായാണ് തിയറ്ററുകളിൽ എത്തുക. ഈ അവസരത്തിൽ വരിശിന്റെ നിര്‍മ്മാതാവ് ദില്‍ രാജു വിജയ്, അജിത് എന്നിവരുടെ താരമൂല്യത്തെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ ചര്‍ച്ച ആയിരുന്നു. ഇത് വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണവുമായി ദിൽ രാജു തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
ആരെയും തരംതാഴ്ത്തുകയല്ല തന്റെ ലക്ഷ്യമെന്ന് ദിൽ രാജു പറയുന്നു. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മ്മാതാവിന്റെ വാക്കുകള്‍. ആരാണ് വലിയ താരം എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും എന്ന് അവതാരകന്‍ അഭിമുഖത്തില്‍ ചോദിച്ചു. ഇതിന്, ‘ഒരു നായകന്റെ സ്റ്റാര്‍ പവര്‍ തീരുമാനിക്കുന്നത് തിയറ്റര്‍ വരുമാനമാണ്. തിയേറ്ററല്ലാത്ത വരുമാനം ഒരു മിഥ്യയാണ്. വിജയുടെ അവസാന 5-6 സിനിമകള്‍ സിനിമയുടെ റിസള്‍ട്ട് പരിഗണിക്കാതെ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 60 കോടിയിലധികം ഷെയര്‍ നേടിയിട്ടുണ്ട്. അങ്ങനെ, നോക്കുമ്പോള്‍ വിജയ് ആരെക്കാളും വലുതാണ് എന്നാണ്” ദില്‍ രാജു മറുപടി പറഞ്ഞത്.
പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ വീഡിയോ വൈറലാകുകയും ചെയ്തു. ഈ കണക്ക് വച്ചാണ് ദിൽ രാജു നടത്തിയ പ്രസ്താവന എങ്കിൽ തെറ്റില്ലെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളും വിജയ്- അജിത് ഫാൻസും പറയുന്നത്.
2023 ജനുവരി 12 നാണ് വാരിസും തുനിവും ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിശ് തമിഴിലും തെലുങ്കിലുമായി ഒരേസമയം റിലീസ് ചെയ്യും. രശ്മിക മന്ദാനയാണ് നായിക. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രണ്ട് ചിത്രങ്ങളും തമിഴ്നാട്ടിലുടനീളം തുല്യ സ്‌ക്രീനുകളില്‍ ആണ് റിലീസ് ചെയ്യുന്നത്.
