വെട്രിമാരനും സൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം 'വാടിവാസലി'നായി കാത്തിരിക്കുകയാണ് ആരാധകര്‍.
വെട്രിമാരനും സൂര്യയും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയതാണ്. 'വാടിവാസല്‍' എന്ന ചിത്രത്തിന്റെ ഒരുക്കങ്ങള്‍ സംവിധായകൻ വെട്രിമാരൻ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ നിന്ന് ലഭിക്കുന്നു. 'വാടിവാസല്‍' എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.
ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നേ തന്നെ ചിത്രത്തന്റെ ഓഡിയോ റൈറ്റ്‍സ് വമ്പൻ തുകയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഇതിനകം തന്നെ ജി വി പ്രകാശ് കുമാര്‍ ഒന്നിലധികം ഗാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൂര്യ അച്ഛൻ- മകൻ കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു പീരീഡ് ഡ്രാമ ആയിരിക്കും എന്ന വിവരങ്ങളും നേരത്തെ പുറത്തുവരുന്നു. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്. കെ ഇ ജ്ഞാനവേല്‍ രാജ ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിലാണ് നിര്‍മാണം. യുവി ക്രിയേഷൻസിന്റെ സഹകരണത്തോടെയാണ് നിര്‍മാണം. ബോളിവുഡ് നടി ദിഷാ പതാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സമീപകാലത്ത് തമിഴകത്ത് നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി സൂര്യയുടേതായി എത്തിയിരുന്നു. ഡയറക്റ്റ് ഒടിടി റിലീസുകളായി എത്തിയ 'സൂരറൈ പോട്ര്', 'ജയ് ഭീം' എന്നിവ വന്‍ അഭിപ്രായമാണ് സൂര്യക്ക് നേടിക്കൊടുത്തത്. 'സൂരറൈ പോട്രിലെ' അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യ സ്വന്തമാക്കി. പിന്നാലെയെത്തിയ തിയറ്റര്‍ റിലീസ് 'എതര്‍ക്കും തുനിന്തവന്‍' വന്‍ വിജയമായില്ലെങ്കിലും പരാജയമായില്ല. കമല്‍ഹാസൻ നായകനായ ചിത്രത്തിലെ അതിഥി കഥാപാത്രവും സൂര്യക്ക് വലിയ പേര് നേടിക്കൊടുത്തു. ലോകേഷ് കനകരാജിന്‍റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രത്തിലെ 'റോളക്സ്' സൂര്യയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറി. സൂര്യ നായകനാകുന്ന ഒട്ടേറെ പുതിയ ചിത്രങ്ങള്‍ ഒരുങ്ങുന്നുമുണ്ട്. ബാലയുടെ 'വണങ്കാന്‍' എന്ന ചിത്രവും സൂര്യയുടേതായിട്ടുണ്ട്. 'സൂരറൈ പോട്രി'നു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ നായകനാകും.
