Asianet News MalayalamAsianet News Malayalam

'അങ്കണവാടി ഒരു തുക്കടാ കലാപരിപാടി ആണെന്ന് കരുതുന്നവരോട്'; ശ്രീനിവാസന് മറുപടിയുമായി വിധു വിന്‍സെന്‍റ്

'വെറും 170 ഡോളര്‍ മാത്രം ജിഎന്‍പിയുള്ള കേരളവും 35490 ഡോളര്‍ ജിഎന്‍പിയുള്ള ജപ്പാനും (95 -ലെവേൾഡ് ഡെവലപ്മെന്‍റ് റിപ്പോർട്ട്) അവരവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ചെലവഴിക്കുന്ന തുകകൾ ഒരുതരത്തിലും താരതമ്യ വിധേയമാക്കാൻ പറ്റുന്നതല്ല..'

vidhu vincents reaction to sreenivasans controversial statement on anganwadi teachers
Author
Thiruvananthapuram, First Published Jun 20, 2020, 2:11 PM IST

അങ്കണവാടി അധ്യാപകര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തിരുന്നു. ജപ്പാനിലെ പ്ലേ സ്കൂളുകളുമായി അങ്കണവാടികളെ താരതമ്യം ചെയ്‍തുകൊണ്ടായിരുന്നു ശ്രീനിവാസന്‍റെ പരാമര്‍ശം. അവിടെ സൈക്കോളജി പഠിച്ച അധ്യാപകരാണ് ചെറിയ കുട്ടികളെപ്പോലും പഠിപ്പിക്കുന്നതെന്നും ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് അതു ചെയ്യുന്നതെന്നുമായിരുന്നു ശ്രീനിവാസന്‍റെ പ്രസ്താവന. അപ്പോള്‍ അവരുടെ നിലവാരം മാത്രമേ കുട്ടികള്‍ക്ക് ഉണ്ടാവൂ എന്നും. ശ്രീനിവാസന്‍റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായിക വിധു വിന്‍സെന്‍റ്. അങ്കണവാടികളെക്കുറിച്ച് ചെയ്‍ത പരിപാടിയുടെയും മുന്‍പ് ജപ്പാനില്‍ പ്രീ പ്രൈമറി സ്കൂളില്‍ അധ്യാപിക ആയിരുന്നതിന്‍റെയും അനുഭവം ചേര്‍ത്താണ് വിധു വിന്‍സെന്‍റിന്‍റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം.

വിധു വിന്‍സെന്‍റ് പറയുന്നു

സിനിമാക്കാരായാൽ എന്തു വായിലേറ്റവും പറഞ്ഞു കളയാമെന്നു ചില സിനിമാക്കാർക്കെങ്കിലും ഒരു വിചാരമുണ്ട്. അങ്കണവാടി ടീച്ചർമാരെ കുറിച്ചുള്ള ശ്രീ. ശ്രീനിവാസന്‍റെ പ്രസ്താവന കേട്ടപ്പഴാ അങ്ങനെ തോന്നിയത്. 1998-99 കാലത്താണ് കേരളത്തിലെ അങ്കണവാടികളെക്കുറിച്ച് ഒരു പരിപാടി ചെയ്യാൻ സി ഡിറ്റ് വഴി സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെന്‍റ് ചുമതലപ്പെടുത്തിയത്. ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്‍റ് എന്ന കേന്ദ്രാവിഷ്‍കൃത പദ്ധതിക്കു കീഴിൽ കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന 15,500 ൽ അധികം അങ്കണവാടികളെക്കുറിച്ചും ആ സംവിധാനത്തെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും കുറിച്ചുമൊക്കെ വിശദമായി പഠിച്ചതും അറിഞ്ഞതും അന്നാണ്. മോണ്ടിസോറി സ്കൂളുകളിലോ ഡെ കെയർ സെന്‍ററുകളിലോ ഫീസ് കൊടുത്ത് പോകാൻ കഴിയാത്ത, അധികവും കൂലിത്തൊഴിലാളികളായ മാതാപിതാക്കളുടെ മക്കൾ എത്തുന്ന, അങ്ങനെയുള്ള 20, 25 കുട്ടികളുള്ള, ചെറിയ ഒരു കെട്ടിടത്തിൽ കളികളും വർത്തമാനങ്ങളും ഉച്ചഭക്ഷണവും ഉറക്കവുമൊക്കെയായി നടത്തുന്ന ഒരു 'തുക്കടാ കലാ പരിപാടി 'ആണിതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതവരുടെ അറിവില്ലായ്മയോ വിവരക്കേടോ കൊണ്ടാണെന്ന് നമ്മള് വിചാരിച്ചേക്കാം. അവർക്ക് വേണ്ടിയാണീ കുറിപ്പ്.

ഗ്രാമ-നഗര പ്രദേശങ്ങളെ പ്രത്യേകം തരംതിരിച്ച്,1000 ആളുകൾക്ക് ഒരു അങ്കണവാടി എന്ന കണക്കിൽ 152 lCDട ബ്ലോക്കുകളുടെ കീഴിലാണ് കേരളത്തിൽ ഓരോ അങ്കണവാടിയും പ്രവര്‍ത്തിക്കുന്നത്. പ്രീ-പ്രൈമറി സ്കൂൾ എന്നതിനേക്കാൾ ഇന്ത്യൻ സാഹചര്യത്തിൽ നമ്മുടെ സോഷ്യൽ ഫാബ്രിക്കിലെ അടിസ്ഥാന യൂണിറ്റുകളിലൊന്നായാണ് ഈ സംവിധാനമുള്ളത് . PHCകൾ പോലെ, അയൽക്കൂട്ടങ്ങൾ പോലെ ഒരു പക്ഷേ ഈ സംവിധാനങ്ങളെയൊക്കെ പരസ്പരം കണക്ട് ചെയ്ത് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന ഒരു പോയിന്‍റാണ് അങ്കണവാടികള്‍. അതുകൊണ്ടു തന്നെ അങ്കണവാടി ടീച്ചർമാരായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിരവധി പരിശീലനങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. മൂന്നാംലോകരാജ്യമായ ഇന്ത്യയുടെ, പ്രത്യേകിച്ചും കേരളത്തിന്‍റെ വികേന്ദ്രീകരണ മാതൃകയിൽ ഏറ്റവും അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന സമഗ്ര ആരോഗ്യ സംവിധാനം കൂടിയാണ് അങ്കണവാടികള്‍. കുട്ടികൾക്കും ഗർഭിണികൾക്കും വേണ്ട പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യുക, പകർച്ചവ്യാധികൾക്കെതിരെയുള്ള ബോധവല്ക്കരണം, PHCകളുമായി ചേർന്ന്‌ മരുന്ന് വിതരണം, വാക്സിനേഷൻ പോയിന്‍റ് എന്നിങ്ങനെ അങ്കണവാടികളുമായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടികൾ അനവധിയാണ്. ഓരോ അങ്കണവാടിയുടെയും പരിധിയിൽ വരുന്ന വീടുകൾ കയറിയിറങ്ങി ആളുകളുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നതും ആരോഗ്യ ബോധവല്കരണ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതും സർക്കാരിന് വേണ്ട സോഷ്യോ എക്കണോമിക് സർവ്വെകൾ വോളണ്ടറിയായി ചെയ്യുന്നതുമടക്കമുള്ള ഇവരുടെ സേവന പ്രവർത്തനങ്ങൾ ഒരു പ്രദേശത്തിന്‍റെ സാമൂഹികാരോഗ്യത്തെ പരിപാലിക്കുന്നതിന് എത്രകണ്ടു വിലപ്പെട്ടതാണെന്നതിൽ ഒരു തർക്കവുമില്ല. 96-97 കാലത്തെ CDSന്‍റെ ഒരു പഠനം അനുസരിച്ച് കേരളത്തിൽ മാത്രം 10.32 ലക്ഷം സ്ത്രീകളും കുട്ടികളുമാണ് ഈ സംവിധാനത്തെ ആശ്രയിച്ചു കഴിയുന്നത്. നമ്മൾ അവകാശപ്പെടുന്ന "കേരള മാതൃക"ക്കായി അങ്കണവാടി പ്രവർത്തകർ നല്കുന്ന സംഭാവന എത്രത്തോളമുണ്ടെന്നും താല്പര്യമുള്ളവർക്ക് ഒന്നന്വേഷിക്കാവുന്നതാണ്.

ഇനി ശ്രീനിവാസൻസാർ പറഞ്ഞ ജപ്പാന്‍റെ കാര്യം. ജപ്പാനിലെ ഒരു പ്രീ പ്രൈമറി സ്കൂളിൽ ടീച്ചിംഗ് അസിസ്റ്റന്‍റ് ആയി കുറച്ചുനാൾ ജോലി ചെയ്ത ഒരു പരിചയം കൊണ്ട് പറയുകയാണ്. ഇന്ത്യയിലിത് സാമൂഹികാരോഗ്യ സംവിധാനങ്ങളുടെ പ്രധാന ചാലകശക്തിയായി പ്രവർത്തിക്കുമ്പോൾ ജപ്പാനിൽ അത് അങ്ങനെയൊരു സംവിധാനമല്ല. എലമെന്‍ററി സ്കൂളിംഗിന് മുമ്പ് പ്രീ പ്രൈമറി വിദ്യാഭ്യാസം സർക്കാർ നേരിട്ട് നല്കുന്നില്ല, ഉള്ളത് പ്രൈവറ്റ് മേഖലയിലുള്ള പ്രീ പ്രൈമറി സ്കുളുകളാണ്. ചിലതൊക്കെ സർക്കാർ സബ്‍സിഡിയോടെ പ്രവർത്തിക്കുന്നു. അവിടെ ടീച്ചർമാരുടെ ശമ്പളം രണ്ട് മുതൽ രണ്ടര ലക്ഷം യെൻ വരെ (ഇന്ത്യൻ രൂപാ കണക്കിൽ 178,000 ലക്ഷം) കിട്ടും. ഒരു പ്രീ-പ്രൈമറി സ്കൂളിൽ 10 മുതൽ 15 വരെ അദ്ധ്യാപകരും അനദ്ധ്യാപകരും ഉണ്ടാവും. (നമ്മുടെ അങ്കണവാടികളില്‍ ടീച്ചറും ഹെൽപ്പറും മാത്രമേയുള്ളൂ എന്നോർക്കണം). പാഠപുസ്തകങ്ങൾക്കപ്പുറത്ത് ഓരോ വിദ്യാർത്ഥിയുടെയും മാനസികവും ശാരീരികവുമായ വളർച്ച ലക്ഷ്യമിട്ട് സംവിധാനം ചെയ്തിരിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾക്കാണ് പ്രീ-പ്രൈമറി തലത്തിൽ അവിടെ മുൻതൂക്കം. വെറും 170 US dollar മാത്രം GNPയുള്ള കേരളവും 35490 USD GNPയുള്ള ജപ്പാനും (95 -ലെവേൾഡ് ഡെവലപ്മെന്‍റ് റിപ്പോർട്ട്) അവരവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ചെലവഴിക്കുന്ന തുകകൾ ഒരുതരത്തിലും താരതമ്യ വിധേയമാക്കാൻ പറ്റുന്നതല്ല. പറഞ്ഞുവന്നത് ഇതാണ്, മിനിമം പ്ലസ് 2 പാസ്സ് യോഗ്യതയായിരിക്കുമ്പോഴും BAയും MAയും വരെ വിദ്യാഭ്യാസമുള്ള സ്ത്രീകൾ 9262 രൂപാ മാത്രം ശമ്പളം പറ്റുന്ന, ചിലപ്പോൾ ഇപ്പോൾ ഒടിഞ്ഞു വീണേക്കാം എന്ന് തോന്നിപോകുന്ന കൂരയിലിരുന്നു കൊണ്ട് ചെത്തുതൊഴിലാളികളുടെയും കശുവണ്ടി തൊഴിലാളികളുടെയുമൊക്കെ മക്കൾക്ക് സാമൂഹ്യ ജീവിതത്തിന്‍റെ പ്രാഥമിക പാഠങ്ങൾ പറഞ്ഞു കൊടുക്കുകയും അതേസമയം അവർ ഒരു പ്രദേശത്തിന്‍റെ സാമൂഹികാരോഗ്യത്തിന്‍റെ നട്ടെല്ലാവുന്നതും എങ്ങനെയെന്ന് 'ചെറുതായൊന്ന് ' വിശദീകരിച്ചുവെന്ന് മാത്രം. ആരെയും അപമാനിക്കാനല്ലാ ഇത്രയും പറഞ്ഞത്. ദാരിദ്ര്യം യാഥാർത്ഥ്യമായുള്ള ഒരു രാജ്യത്താണ് ശ്രീനിവാസൻ സാറും ഞാനുമൊക്കെ ജീവിക്കുന്നത്. GNP യും GDP യുമൊക്കെ വളരെ താഴെ നില്‍ക്കുമ്പോഴും വികസന സൂചികകളിൽ ചിലതിലെങ്കിലും നമ്മള്‍ ജപ്പാനോടൊക്കെ കിടപിടിച്ചു നില്‍ക്കുന്നത് ഏറ്റവും പ്രാഥമിക തലത്തിലുള്ള അങ്കണവാടി ടീച്ചർമാരടക്കമുള്ളവർ ഒഴുക്കുന്ന വിയർപ്പ് കൊണ്ടാണ്. അതിനെ കാണാതെ പോകരുത്. ആദരിച്ചില്ലെങ്കിലും അപമാനിക്കരുത് .

Follow Us:
Download App:
  • android
  • ios