Asianet News MalayalamAsianet News Malayalam

അഭിനേതാവിന് ഇഷ്ടമെങ്കില്‍ ഏത് കഥാപാത്രവും ചെയ്യാം, നമുക്ക് ഇഷ്ടമില്ലെങ്കില്‍ കാണാതിരിക്കാം: വിദ്യാബാലന്‍

മുമ്പായിരുന്നെങ്കില്‍  കബീര്‍ സിംഗ് സിനിമയെ ഞാനും വിമര്‍ശിച്ചേനെ. ഇപ്പോള്‍ എനിക്കത് കബീര്‍ സിംഗിന്‍റെ കഥ പറയുന്ന സിനിമ മാത്രമാണ്. ഇത്തരം കബീര്‍ സിംഗുമാര്‍ ലോകത്ത് ധാരാളമുണ്ട്. 

Vidya Balan reacts on Kabir singh controversy
Author
Mumbai, First Published Feb 13, 2020, 9:51 PM IST

മുംബൈ: സ്ത്രീവിരുദ്ധതയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട തെലുങ്കു ചിത്രം അര്‍ജുന്‍ റെഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിംഗിന് പിന്തുണയുമായി ബോളിവുഡ് നടി വിദ്യാബാലന്‍. മുംബൈയില്‍ താന്‍ പഠിച്ച സെന്‍റ് സേവിയര്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു വിദ്യ.

"കബീര്‍ സിംഗ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ വിശുദ്ധവത്കരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോള്‍ എന്‍റെ ധാരണക്ക് യോജിച്ച് പോകാത്ത സിനിമകള്‍ ഞാന്‍ കണ്ടിരുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് പക്വത വന്നു. മുമ്പ് എല്ലാം കറുപ്പ്, വെളുപ്പ് എന്ന നിലയിലായിരുന്നു കാര്യങ്ങള്‍ നോക്കിക്കണ്ടിരുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. മുമ്പായിരുന്നെങ്കില്‍  കബീര്‍ സിംഗ് സിനിമയെ ഞാനും വിമര്‍ശിച്ചേനെ. ഇപ്പോള്‍ എനിക്കത് കബീര്‍ സിംഗിന്‍റെ കഥ പറയുന്ന സിനിമ മാത്രമാണ്. ഇത്തരം കബീര്‍ സിംഗുമാര്‍ ലോകത്ത് ധാരാളമുണ്ട്. അതുകൊണ്ട് ഞാനതില്‍ തൃപ്തയാണ്, എനിക്ക് കബീര്‍ സിംഗ് ആകണോ വേണ്ടയോ എന്നത് എന്‍റെ തെരഞ്ഞെടുപ്പാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അതെന്‍റെ മാത്രം തെരഞ്ഞെടുപ്പാകും. കബീര്‍ സിംഗ് തിയറ്ററില്‍ പോയി കാണുമോ എന്ന് ചോദിച്ചാല്‍, ഉറപ്പായും ഞാന്‍ കാണും. കാരണം ഞാന്‍ പക്വതയുള്ള വ്യക്തിയാണ്"- വിദ്യാബാലന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

എന്‍റെ വിശ്വാസങ്ങളോട് നീതി പുലര്‍ത്താത്ത സിനിമകള്‍ ഞാന്‍ തെരഞ്ഞെടുക്കില്ല. കബീര്‍ സിംഗ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കുക. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാന്‍ നിങ്ങളാരാണ്?. അധപതനം എന്നതിന്‍റെ അര്‍ത്ഥം എന്താണെന്ന് വിമര്‍ശകര്‍ക്കറിയില്ലെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യങ്ങള്‍ക്ക് അഭിപ്രായം പറയുക എന്നത് ആള്‍ക്കാരുടെ ഒരു ആവശ്യമായിരിക്കുന്നു. അഭിനേതാക്കള്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളിലുമുള്ള നിലപാട് എന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. ചില സമയത്ത് എന്താണ് പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്ന് അഭിനേതാക്കള്‍ക്ക് അറിയുക പോലുമില്ല. എന്തു കൊണ്ടാണ് അവര്‍ ഈ ചോദ്യം കായിക താരങ്ങളോട് ചോദിക്കാത്തത്-വിദ്യാബാലന്‍ ചോദിച്ചു.  

2019ല്‍ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നാണ് കബീര്‍ സിംഗ്. ഏകദേശം 279 കോടി രൂപയാണ് ചിത്രം നേടിയത്. ഷാഹിദ് കപൂറും കെയ്റ അദ്വാനിയുമായിരുന്നു പ്രധാന താരങ്ങള്‍. നേരത്തെ കബീര്‍ സിംഗിനെയും സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയെയും വിമര്‍ശിച്ച് നടിമാരായ പാര്‍വതി തിരുവോത്ത്, തപ്‌സി പന്നു, സമന്ത അക്കിനേനി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

അര്‍ജുന്‍ റെഡ്ഡിയില്‍ പ്രധാനകഥാപാത്രമായി വേഷമിട്ട വിജയ് ദേവരകൊണ്ടയെ മുന്നിലിരുത്തിക്കൊണ്ടായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. തുടര്‍ന്ന് അനുകൂലമായും പ്രതികൂലമായും ചര്‍ച്ചകള്‍ നടന്നു. തെറ്റായ കാര്യത്തെ മഹത്വവത്കരിക്കുന്ന ചിത്രമാണിതെന്നും ഇത്തരം സിനിമകളുടെ ഭാഗമാകില്ലെന്നുമായിരുന്നു പാര്‍വതിയുടെ അഭിപ്രായം. നേരത്തെ, മമ്മൂട്ടി അഭിനയിച്ച കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതെയും പാര്‍വതി വിമര്‍ശിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios