'ആട് 3' എന്ന സിനിമയിൽ അഭിനയിക്കുന്ന ഫുക്രു കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിൽ, ഇത്രയധികം വിദ്വേഷം നേരിടാനുള്ള കാരണമെന്തെന്ന് നിർമ്മാതാവ് വിജയ് ബാബു ചോദിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനാണ് ഫുക്രു എന്ന കൃഷ്ണ ജീവ്. ടിക് ടോക്കിലൂടെ ശ്രദ്ധേയനായ ഫുക്രു ബിഗ് ബോസിൽ എത്തിയതോടെ മലയാളികൾക്ക് പരിചിതനായി മാറി. ഷോയ്ക്ക് പിന്നീട് റീലുകളും അഭിനയുമൊക്കെയായി മുന്നോട്ട് പോകുന്ന ഫുക്രു അഭിനയിച്ച ഏറ്റവും ഒടുവിലത്തെ സിനിമയാണ് ആട് 3. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. ഫുക്രു ആട് 3യിൽ ഉണ്ടെന്ന് അറിഞ്ഞത് മുതൽ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിംഗ് നടന്നിരുന്നു. സിനിമയുടെ കാര്യത്തിന് തീരുമാനമായെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ വന്നത്. ഇപ്പോഴിതാ ഇത്രയും പ്രശ്നം വരാൻ എന്താണ് ചെയ്തതെന്ന് ഫുക്രുവിനോട് ചോദിക്കുകയാണ് വിജയ് ബാബു.
ആട് 3യുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ഫുക്രുവിനോടുള്ള വിജയ് ബാബുവിന്റെ ചോദ്യം. "ഫുക്രു..നീ എന്താടാ..നീ എന്ത് ദ്രോഹമാടാ ആളുകളോട് ചെയ്തേ. നിന്റെ പേര് പറഞ്ഞാൽ തെറിയാണല്ലോ..എന്താടാ പ്രശ്നം", എന്നാണ് വിജയ് ബാബു ചോദിച്ചത്. "എനിക്കൊരു പിടുത്തവും കിട്ടിയിട്ടില്ല. ഞാൻ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ അത് ചെയ്യാമായിരുന്നു. ഇത് അതും പറഞ്ഞു തരത്തില്ല. എന്നെ കൊണ്ടൊന്നും ചെയ്യാനും സമ്മതിക്കുന്നില്ല. അവർക്ക് ഈഗോ ഉണ്ടാക്കാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ് ഞാനിപ്പോൾ. അങ്ങനെ ആയിപ്പോയി ഞാൻ. പാല കാര്യത്തിനും ഞാൻ ബാക്ക് വലിഞ്ഞ് പോകുന്നുണ്ട്", എന്നായിരുന്നു ഫുക്രുവിന്റെ മറുപടി.
ഫുക്രു ആദ്യമായാണ് ഒരു സിനിമയിൽ മുഴുനീളേ അഭിനയിക്കുന്നത്. അറുപത്, എഴുപത് ദിവസം വരെ ഫുക്രു ഷൂട്ടനായി ഉണ്ടായിരുന്നുവെന്നും വിജയ് ബാബു പറയുന്നുണ്ട്. "ഞാൻ ഒരു സിനിമയിൽ അഭിനയിച്ചുവെന്ന് ആളുകൾ അറിയുന്നത് ഫ്രൈഡേ ഫിലിംസിന്റെ ഹോമിൽ അഭിനയിച്ചപ്പോഴാണ്. രണ്ടാമതൊരു നല്ല സിനിമ കിട്ടുന്നതും ഫ്രൈഡേ ഫിലിംസിലൂടെ തന്നെ. ശരിക്കും ഞാനാണ് ഒരു എപ്പിക് ഫാന്റസിയിലൂടെ ജീവിക്കുന്നത്", എന്നായിരുന്നു ഫുക്രുവിന്റെ മറുപടി.



