അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു (രാഹുൽ) സോഷ്യൽ മീഡിയയിൽ സജീവമാണ്. 'രാവാണോ' എന്ന ആൽബം ഗാനം ആലപിച്ച കിച്ചു, ജീവിതത്തിലെ പ്രതിസന്ധിയിൽ വെളിച്ചമായ ഒരാൾക്ക് അത് സമർപ്പിച്ചു. ഈ വ്യക്തി ആരാണെന്നുള്ള ചർച്ചകൾ ഫോളോവേഴ്സിനിടയില്‍ സജീവമാണ്.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് കുട്ടിക്കാലം മുതൽ തന്നെ സുപരിചിതമായ മുഖമാണ് കിച്ചു എന്ന രാഹുലിന്റേത്. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മൂത്ത മകനാണ് കിച്ചു. അച്ഛന്റെ മരണ ശേഷം കൊല്ലത്തെ വീട്ടുകാർക്കൊപ്പം താമസിച്ച് പഠിക്കുന്ന കിച്ചു സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരു യുട്യൂബ് ചാനലുമുണ്ട് കിച്ചുവിന്. ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം സബ്സ്ക്രൈബേഴ്സുണ്ട് കിച്ചുവിനിപ്പോൾ. അടുത്ത കാലത്തായി പാട്ടുകാൾ പാടി കിച്ചു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.
കിച്ചുവിന്റെ പുതിയ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഗബ്രി എന്നറിയപ്പെടുന്ന വിഷ്ണു കെ ഡബ്ല്യൂ ഒരുക്കിയ രാവാണോ എന്ന ആൽബം സോംഗ് ആണ് കിച്ചു പാടിയത്. "എന്‍റെ ജീവിതത്തില്‍, ഞാന്‍ ഭയങ്കരമായി ഇരുട്ടത്തായ സമയത്ത് എന്‍റെ ലൈഫിലേക്ക് വെട്ടം കൊണ്ടുവന്നൊരാളുണ്ട്. അയാള്‍ക്ക് വേണ്ടി ഞാന്‍ ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുകയാണ്", എന്ന് പറഞ്ഞായിരുന്നു കിച്ചു പാട്ട് പാടിയത്. രസകരമായി തന്നെ ഗാനം ആലപിക്കുകയും ചെയ്തു.
പിന്നാലെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഒപ്പം ആരാണ് ആ വ്യക്തി എന്നാണ് ഭൂരിഭാഗം പേർക്കും അറിയേണ്ടത്. അപ്പോൾ പ്രണയം ഉണ്ടല്ലേ എന്ന് ചോദിക്കുന്നവരും ധാരാളമാണ്. എന്നാൽ ഒരാളുടെ ചോദ്യവും അതിന് കിച്ചു നൽകിയ മറുപടിയും ശ്രദ്ധനേടി. ആ ആൾ "അമ്മ അല്ലേ. രേണു ചേച്ചി", എന്നായിരുന്നു കമന്റ്. ഇതിന് "അയ്യോ" എന്ന് കുറിച്ച് തെഴുകൈയ്യുടെ ഇമോജിയും ആണ് കിച്ചു മറുപടിയായി നൽകിയത്. വേടന്റെ ശബ്ദം പോലുണ്ടെന്നും അച്ഛന്റെ അതേ ശബ്ദമെന്നും പറയുന്നവരുണ്ട്. ഇനിയും പാട്ടുകൾ പാടി പോസ്റ്റ് ചെയ്യണമെന്ന് പ്രോത്സാഹിപ്പിക്കുന്നവരും ധാരാളണ്.




