71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടനുള്ള അവാർഡ് വിജയരാഘവനെ തേടിയെത്തിയിരുന്നു. ഇപ്പോളിതാ തനിക്ക് കിട്ടിയ അവാർഡിനെ കുറിച്ച് വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
നാല്പത് വർഷത്തോളമായി സിനിമയുടെ ഭാഗമായി നിൽക്കുന്നു, പക്ഷേ ഒരിക്കൽ പോലും ഇവിടെ അനാവശ്യമായി വന്നുപെട്ടതാണെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ലെന്ന് വിജയ രാഘവൻ പറയുന്നു. ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടനുള്ള അവാർഡ് വിജയരാഘവനെ തേടിയെത്തിയിരുന്നു. ഇപ്പോളിതാ തനിക്ക് കിട്ടിയ അവാർഡിനെ കുറിച്ച് വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
'നാല്പത് വർഷത്തിൽ കൂടുതലായി ഞാൻ സിനിമയിലുണ്ട്. ഇതിനിടയ്ക്ക് ഒരിക്കലും ഞാൻ ഇവിടെ അനാവശ്യമായി വന്നുപെട്ടതാണെന്ന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് തോന്നിയിട്ടില്ല. ഇവിടെ ഞാൻ ഒരു ആവശ്യമുള്ള ഒരാളായിട്ടാണ് നില്‍ക്കുന്നത്. നാൽപ്പത്തിമൂന്നു വർഷം ഇവിടെ നിലനിൽക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ഞാനൊരു നല്ല നടനെന്ന ആത്മവിശ്വാസമുണ്ട്. അല്ലാതെ, അവാർഡ് കിട്ടിയത് കൊണ്ട് ഒരു മഹാനടൻ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ വിശ്വാസമാണ് എന്നെ നയിക്കുന്നത്. ലോക പോലുള്ള ഒരു സിനിമ പല പ്രായക്കാരും ഇഷ്ടപ്പെടും. എന്നാൽ അതൊരു മത്സരത്തിന് പോയാൽ അതിന് പലരീതിയിലുള്ള വിമർശനങ്ങൾ വന്നു നിറയും. എന്റെ പേഴ്‌സണൽ അഭിപ്രായത്തിൽ അഭിനയം എന്ന് പറയുന്നത് ഒരു മത്സരമല്ല. കുറച്ചു ആൾക്കാർ ഇരുന്നു മാർക്കിടേണ്ട ഒന്നല്ല അഭിനയം. നമുക്ക് മുൻപും ഇപ്പോഴുമുള്ള ഓരോ ആർട്ടിസ്റ്റും അവരുടെ കഥാപാത്രങ്ങൾ അവർ മനോഹരമായാണ് ചെയ്‍തിരിക്കുന്നത്. ഇനിയിപ്പോൾ അവാർഡ് കിട്ടാതിരുന്നാൽ ഞാൻ മോശം നടനും ആകില്ലെന്ന ഉറപ്പുണ്ട് . എനിക്ക് എന്നെ കുറിച്ചുള്ള ആത്മവിശ്വസം അതാണ്. അതാണ് എന്നെ നയിക്കുന്നത്. ഒരു കൊച്ചു കുട്ടി വന്ന് ഒരു പൂ തന്നാലും ഇപ്പോൾ കിട്ടിയ ഈ അവാർഡും എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്.'- വിജയരാഘവന്റെ വാക്കുകൾ.

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷത്തിലെത്തിയ വളയാണ് വിജയരാഘവന്റെ ഒടുവിൽ റീലിസിനെത്തിയ ചിത്രം. കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വള. ഹർഷാദ് തിരക്കഥയൊരുക്കിയ വളയിൽ രവീണ രവി, ഗോകുലൻ, അബു സലിം, നവാസ് വള്ളിക്കുന്ന്, ശീതൾ ജോസഫ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്


