മന്ത്രിയും കോടതിയും ഒക്കെ പറയുന്നതിൻ്റെ അടിസ്ഥാനത്തിൽ ഇനിയെങ്കിലും ജൂറി അംഗം നേമം പഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും വെളിപ്പെടുത്തലുകൾ കളവാണന്ന് താങ്കൾ പറയുമോ? എന്ന് രഞ്ജിത്തിനോട് വിനയൻ ചോദിക്കുന്നു.
53മത് സംസ്ഥാന ചലച്ചിത്രപുരസ്കാരം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ വിനയൻ. അവാർഡുമായി ബന്ധപ്പെട്ട് ഒരു കേസുമായും താൻ കോടതിയെ സമീപിച്ചിട്ടില്ലെന്ന് വിനയൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ കൊടുത്ത പരാതിയിൽ മറുപടി വരുമെന്നാണ് ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
അവാര്‍ഡ് നിര്‍ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് പറഞ്ഞതിനോടും വിനയന്‍ പ്രതികരിച്ചു. രഞ്ജിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടെന്ന് പറയുന്ന ശബ്ദ സന്ദേശങ്ങൾ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും നിറഞ്ഞു നിൽക്കുകയും അതിനെപ്പറ്റി കേരളത്തിൽ ചർച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അക്കാര്യത്തിൽ തെളിവില്ലെന്ന് കോടതി പറയാൻ എന്താണ് കാര്യമെന്നു മനസ്സിലാകുന്നില്ലെന്നും വിനയന്‍ പറഞ്ഞു. സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയ താങ്കൾ അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും വിനയൻ പറയുന്നു.
വിനയന്റെ വാക്കുകൾ ഇങ്ങനെ
ആ കേസ് ഞാൻ കൊടുത്തതല്ല...സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു കൊണ്ട് കൊടുത്ത ഹർജി ഹൈക്കോടതി തള്ളി എന്ന വാർത്ത ചാനലുകളിൽ വന്നതോടെ എന്നോട് നിരവധി പേർ ഫോൺ ചെയ്ത് കേസിൻെറ വിവരങ്ങൾ ചോദിക്കുന്നുണ്ട്.. സത്യത്തിൽ ചലച്ചിത്ര അവാർഡിനെപ്പറ്റി ഒരു കേസുമായി ഞാൻ കോടതിയിൽ പോയിട്ടില്ല..ബഹുമാന്യനായ മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ ഞാൻ കൊടുത്ത പരാതിയിൽ ഒരു മറുപടി വരുമെന്ന് ഇപ്പഴും ഞാൻ പ്രതീക്ഷിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ കേസിനെപ്പറ്റി ചിന്തിച്ചിട്ടില്ല.
ചില ആരോപണങ്ങൾ ചിലർക്കെതിരെ വരുമ്പോൾ ദുർബലമായ ഹർജികൾ ഫയൽ ചെയ്ത് യഥാർത്ഥ തെളിവുകളൊന്നും ഹാജരാക്കതെ കോടതിയെക്കൊണ്ട് കേസ് തള്ളിച്ച് ഞങ്ങൾ ജയിച്ചേ... എന്ന് ആരോപണ വിധേയർ കൊട്ടി ഘോഷിക്കുന്ന അവസ്ഥ കേരളത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്.. അതുപോലെയാണ് ഈ കേസ് എന്നു ഞാൻ പറയുന്നില്ല.. പക്ഷേ സംസ്ഥാന ഗവണ്മെന്‍റ് നിയമിച്ച അവാർഡ് ജൂറികളിൽ രണ്ടുപേർ വളരെ വ്യക്തമായി അക്കാദമി ചെയർമാൻ ശ്രി രഞ്ജിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു എന്നു പറയുന്ന അവരുടെ ശബ്ദ സന്ദേശങ്ങൾ തന്നെ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും നിറഞ്ഞു നിൽക്കുകയും അതിനെപ്പറ്റി കേരളത്തിൽ ചർച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അക്കാര്യത്തിൽ തെളിവില്ല എന്നു കോടതി പറയാൻ എന്താണു കാര്യമെന്നു മനസ്സിലാകുന്നില്ല..
ചില അധികാര ദുർവിനിയോഗത്തിനെതിരെയും അനീതിക്കെതിരെയും പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പോലും ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്, അവിടെയാണ് സർക്കാർ നിയോഗിച്ചവർതന്നെ അക്കാദമി ചെയർമാനെതിരെ ഇത്ര ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും.. ചെയര്‍മാന്‍ ഇടപെട്ടതായി തെളിവില്ലന്നു മന്ത്രിയും കോടതിയും ഒക്കെ പറയുന്നത്..
അതൊക്കെ അവിടെ നിൽക്കട്ടെ ഞാൻ എൻെറ സുഹൃത്ത് രഞ്ജിത്തിനോടു ചോദിക്കുന്നു... മന്ത്രിയും കോടതിയും ഒക്കെ പറയുന്നതിന്‍റെ അടിസ്ഥാനത്തിൽ ഇനിയെങ്കിലും ജൂറി അംഗം നേമം പഷ്പരാജിന്റെയും, ജെൻസി ഗ്രിഗറിയുടെയും വെളിപ്പെടുത്തലുകൾ കളവാണന്ന് താങ്കൾ പറയുമോ? ഞാൻ ഒന്നിലും ഇടപെട്ടിട്ടില്ല, ജൂറിയെ സ്വാധീനിച്ചിട്ടില്ല, അവാർഡിനു വന്ന സിനിമയേ ചവറുപടമെന്നു പറഞ്ഞിട്ടില്ല, ജൂറിയുടെ കൂടെ ഇരുന്ന് സിനിമ കണ്ടിട്ടില്ല, പത്തൊൻപതാം നുറ്റാണ്ടിൻെറ ആർട്ട് ഡയറക്ഷനേപ്പറ്റി പുഷ്പരാജുമായി തർക്കമുണ്ടായിട്ടില്ല,,, ഇതെല്ലാം അവർ കള്ളം പറയുകയായിരുന്നു എന്ന് ആർജ്ജവത്തോടു കൂടി താങ്കൾ ഒന്നു പറയണം..അതിനു നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും പറയുന്ന മറുപടിയെ ഖണ്ഡിക്കുവാനും അങ്ങേയ്ക്കു കഴിയുമല്ലോ? അതാണ് വേണ്ടത്..
'ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ല'; ഹർജി തള്ളി ഹൈക്കോടതി
അല്ലാതെ ആരുമറിയാതെ ഇങ്ങനൊരു വിധി സമ്പാദിച്ചതു കൊണ്ട് യഥാർത്ഥ സത്യം ഇല്ലാതാകില്ലല്ലോ?..സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയ താങ്കൾ അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലാ.. താങ്കൾ ഇരിക്കുന്നിടത്തോളം കാലം അടുത്ത വരുന്ന അവാഡുകളിലും അർഹതയുള്ളവർക്ക് അതു കിട്ടില്ല എന്നു പറഞ്ഞ ജൂറി മെമ്പർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമോ എന്നു കൂടി അറിയാൻ താൽപ്പര്യമുണ്ട്,.
