കലാഭവൻ മണിയുടെ പത്താം ചരമവാർഷികത്തിൽ സംവിധായകൻ വിനയൻ അദ്ദേഹത്തെ അനുസ്മരിച്ചു. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ അഭിനയത്തിന് മണിക്ക് ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെന്ന് വിനയന്‍ പറഞ്ഞു.
മലയാളികളോട് തങ്ങളുടെ പ്രിയപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചാൽ അഞ്ച് പേരിൽ ഒരാൾ പറയുന്ന പേര് കലാഭവൻ മണിയുടേതാകും. ഇനിയും ചെയ്യാൻ ഏറെ ബാക്കി വച്ച് അദ്ദേഹം കലായവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 10 വർഷം ആയെങ്കിലും മണിയോടുള്ള ഇഷ്ടം മലയാളികൾക്ക് ഇന്നും അതുപോലെ ഉണ്ട്. മരിക്കുന്നതിന് മുൻപ് വരെ അദ്ദേഹം ചെയ്തുവച്ച കഥാപാത്രങ്ങൾ സിനിമാസ്വാദകർക്ക് ഇന്നും പ്രിയപ്പെട്ടവയാണ്. അതിലൊന്നാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ മണിയുടെ കഥാപാത്രം. ഈ ചിത്രത്തിന് നാഷണൽ അവാർഡ് കിട്ടേണ്ടതായിരുന്നുവെന്ന് വീണ്ടും പറയുകയാണ് സംവിധായകൻ വിനയൻ.
കലാഭവൻ മണിയുടെ പത്താം ചരമ വാർഷികത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വിനയൻ. അന്ന് ഓപ്പോസിറ്റ് മത്സരിക്കാനുണ്ടായിരുന്നത് മോഹൻലാലിന്റെ വാനപ്രസ്ഥം ആയിരുന്നുവെന്നും ഇല്ലായിരുന്നെങ്കിൽ ഉറപ്പായും മണിക്ക് തന്നെ നാഷണൽ അവാർഡ് ലഭിക്കുമായിരുന്നുവെന്നുവെന്നും വിനയൻ പറഞ്ഞു.
"ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന ഷാജി എൻ കരുൺ സംവിധാനം ചെയ്ത ചിത്രം. മോഹൻലാൽ എന്ന മഹാനടൻ ചെയ്ത ചിത്രം വാനപ്രസ്ഥം ആയിരുന്നു കഷ്ടകാലത്തിന് ഓപ്പോസിറ്റ് വന്നത്. അല്ലായിരുന്നെങ്കിൽ തീർച്ചയായും മണിക്ക് കിട്ടിയേനെ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ പ്രകടനത്തിന് മണിക്ക് നാഷണൽ അവാർഡ് കിട്ടിയേനെ. പക്ഷേ അന്ന് ഓപ്പോസിറ്റ് വന്ന പടം, ഏറ്റവും വലിയ ക്ലാസിക് ചിത്രമായി പോയി", എന്നായിരുന്നു വിനയന്റെ വാക്കുകൾ.
1999ൽ വിനയന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. മണി, സായി കുമാർ, പ്രവീണ, കാവേരി, വാണി വിശ്വനാഥ് തുടങ്ങിയവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാഴ്ചയില്ലാത്ത രാമു എന്ന കഥാപാത്രത്തെയാണ് കലാഭവൻ മണി ചിത്രത്തിൽ അവതരിപ്പിച്ചത്. അദ്ദേഹത്തെ പ്രകടനം വൻ ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു. അത്രയും സൂക്ഷ്മതയോടെ ആയിരുന്നു ആ കഥാപാത്രത്തിലേക്ക് മണി ആഴ്ന്നിറങ്ങിയിരുന്നത്.



