ഓരോ ദിവസവും തിളക്കമേറുന്ന 'തങ്കം'; വിജയത്തുടർച്ചയിൽ ബിജു മേനോനും വിനീതും
മൂന്ന് സംസ്ഥാനങ്ങളിലായി നടക്കുന്ന കഥയാണ് സിനിമയുടേത്.
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങിയ 'തങ്കം' കാണാൻ തിയറ്ററുകളിലേക്ക് എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ചുവരികയാണ്. കണ്ടറിഞ്ഞവരുടെ വാക്കിൻ ബലത്തിൽ തിയറ്ററുകളിലെത്തി മനസ്സ് നിറഞ്ഞ് പോകുന്നവരാണ് തിയറ്ററുകളിലേക്ക് ഒഴുകിയെത്തുന്ന പ്രേക്ഷകരിൽ അധികവും. ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത സിനിമ നിരൂപകരുടെയും പ്രേക്ഷകരുടെയും മികച്ച അഭിപ്രായങ്ങൾ ഇതിനകം നേടി കഴിഞ്ഞിരിക്കുകയാണ്.
എഴുത്തിലോ അവതരണത്തിലോ പ്രകടനങ്ങളിലോ ഒരു തരി പോലും ചെമ്പ് കലരാത്ത തനി തങ്കം എന്നാണ് കണ്ടവർ കണ്ടവർ സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിലുൾപ്പെടെ കുറിച്ചിട്ടുള്ളത്. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിൽ മുന്നേറുന്ന സിനിമ പ്രേക്ഷകരെ ഒരുവേള പോലും ശ്രദ്ധ പതറാതെ പിടിച്ചിരുത്തുന്നതാണെന്നാണ് കണ്ടവരുടെ സാക്ഷ്യം.
മൂന്ന് സംസ്ഥാനങ്ങളിലായി നടക്കുന്ന കഥയാണ് സിനിമയുടേത്. മുത്ത്, കണ്ണൻ എന്നിവരുടെ ജീവിതത്തിലൂടെ മുന്നേറുന്ന സിനിമ ഒരു സമയത്തു പോലും ഇതൊരു സിനിമ ആണ് എന്ന് ഓര്‍മ്മിപ്പിക്കാത്ത വിധത്തിൽ പ്രേക്ഷകരെ സിനിമയോടൊപ്പം കൊണ്ടുപോകുന്നുണ്ട്. ഛായാഗ്രഹണവും എഡിറ്റിംഗും സംഗീതവും സിനിമക്ക് മുതൽക്കൂട്ട് തന്നെയാണെന്ന് ഏവരും പറയുന്നു.
ഇതൊരു ഒന്നൊന്നര 'വെടിക്കെട്ട്'; റിവ്യു
ചിത്രത്തിൽ കണ്ണനായി വരുന്ന വിനീത് ശ്രീനിവാസൻ, മുത്തായി വരുന്ന ബിജു മേനോൻ, ജയന്ത് സഖൽക്കറായെത്തുന്ന ഗിരീഷ് കുൽക്കർണി, ബിജോയ് ആയെത്തുന്ന വിനീത് തട്ടിൽ തുടങ്ങി ഓരോ അഭിനേതാക്കളും പെർഫെക്റ്റ് കാസ്റ്റിംഗ് ആണെന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. എത്രയൊക്കെ അടുത്തറിഞ്ഞാലും മനസ്സിലാക്കാൻ ശ്രമിച്ചാലും അത്ര പെട്ടെന്ന് പിടിതരാത്ത മനുഷ്യ മനസ്സിന്‍റെ ദുരൂഹതകളെ കുറിച്ച് കൂടി പറയുന്ന സിനിമയുടെ അവതരണം മലയാളത്തിലെ സമീപകാല സിനിമകളിൽ ഏറെ വേറിട്ട് നിൽക്കുന്നതു തന്നെയാണെന്നാണ് സിനിമാപ്രേമികൾ പറയുന്നത്.