വീടിന്റെ ആധാരം തിരികെ തരുന്നില്ല; നിർമ്മാതാവിനെതിരെ വിശാല്‍
രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയും അവ കാണാനില്ലെന്നാണ് ചൗധരി പറഞ്ഞതെന്നും വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ചെന്നൈ: കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി നടന്‍ വിശാല്‍. സംഭവത്തിൽ നിര്‍മാതാവ് ആര്‍.ബി. ചൗധരിക്കെതിരെ പൊലീസില്‍ താരം പരാതി നല്‍കി. വിശ്വാസവഞ്ചന കാണിച്ചുവെന്നാരോപിച്ചാണ് കേസ്.
വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മിക്കാനായി ആര്‍.ബി. ചൗധരിയില്‍നിന്ന് പണം വാങ്ങിയിരുന്നു. ഇരുമ്പു തിരൈ എന്ന സിനിമയുടെ നിര്‍മാണത്തിനായാണ് വായ്പ്പ വാങ്ങിയത്. ഇതിന് സ്വന്തം വീടായിരുന്നു താരം ഈടായി നൽകിയത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കുന്നില്ലെന്നാണ് വിശാലിന്റെ പരാതിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയും അവ കാണാനില്ലെന്നാണ് ചൗധരി പറഞ്ഞതെന്നും വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നടന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് ടി നഗര്‍ പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona