1991 ല്‍ പുറത്തെത്തിയ ചിത്രമാണ് ഗുണ

തമിഴ്നാട്ടില്‍ ഒരു മലയാള ചിത്രം നേടുന്ന അപൂര്‍വ്വ വിജയമാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടുന്നത്. കമല്‍ ഹാസന്‍ നായകനായ 1991 ചിത്രം ഗുണയുടെ റെഫറന്‍സുകളുള്ള മഞ്ഞുമ്മല്‍ ബോയ്സിന്‍റെ പ്രധാന പശ്ചാത്തലം ഗുണ കേവ് എന്ന് അറിയപ്പെടുന്ന കൊടൈക്കനാലിലെ ഗുഹയാണ്. ചിത്രത്തിന്‍റെ അണിയറക്കാര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തി കമല്‍ ഹാസനെയും ഗുണ സംവിധായകന്‍ സന്താനഭാരതിയെയും കണ്ടിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്സ് കണ്ട അനുഭവം പങ്കുവെക്കുകയാണ് സന്താനഭാരതി. ഗുണ ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് സന്താനഭാരതിയുടെ പ്രതികരണം.

"​ഗുണ കേവ് പശ്ചാത്തലമാക്കി ഒരു സിനിമ വന്നിട്ടുണ്ടെന്നും തിയറ്ററില്‍ നന്നായി പോകുന്നുണ്ടെന്നുമൊക്കെ എന്നോട് ചിലര്‍ പറഞ്ഞിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഞാന്‍ സിനിമ കണ്ടത്. പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ ​ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്. ​ഗുണ ചിത്രീകരിക്കുന്ന സമയത്ത് അക്കാര്യത്തെക്കുറിച്ച് ആര്‍ക്കും അത്ര അറിവുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. സമൂഹത്തിലെ ഒരു വലിയ വിഭാ​ഗത്തെ സംബന്ധിച്ചും അങ്ങനെ തന്നെയാണ്. പലരും എന്നോട് ചോദിച്ചു, സാര്‍ എങ്ങനെയാണ് അവിടെ പോയി ​ഗുണ ഷൂട്ട് ചെയ്തത് എന്ന്. ​മഞ്ഞുമ്മല്‍ ബോയ്‍സില്‍ ​ഗുണയിലെ പാട്ട് എത്തിയപ്പോള്‍ മൊത്തം തിയറ്ററും കൈയടി ശബ്ദത്താല്‍ മുഖരിതമായി. എനിക്ക് രോമാഞ്ചമുണ്ടായി അപ്പോള്‍. കണ്ണി നിറഞ്ഞു. 34 വര്‍ഷത്തിന് ശേഷം മറ്റൊരു ചിത്രത്തിലൂടെ വരുന്ന അതിന്‍റെ റെഫറന്‍സിന് ഇത്രയും കൈയടി കിട്ടുമ്പോള്‍ ആ സിനിമയുടെ മൂല്യം ഒന്ന് ആലോചിച്ച് നോക്കൂ", സന്താനഭാരതി തന്‍റെ സന്തോഷം പങ്കുവെക്കുന്നു.

ALSO READ : 'അത് കമല്‍ ഹാസന്‍റെ പേര് പറഞ്ഞതുകൊണ്ടല്ല'; മഞ്ഞുമ്മല്‍ ബോയ്‍സ് പ്രിയസിനിമയെന്ന് 'ഉലകനായകന്‍': വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം