ദൃശ്യം ഫ്രാഞ്ചൈസിയിലെ പ്രധാന ലൊക്കേഷനായ, തൊടുപുഴയിലുള്ള ‘ജോർജുകുട്ടി’യുടെ വീടിന് ചിത്രീകരണത്തിനായി ലഭിച്ച വാടകയെത്ര?
ദൃശ്യം ഫ്രാഞ്ചൈസിയിലെ പ്രധാന കഥാപാത്രമായ ജോര്‍ജുകുട്ടിയെയും കുടുംബത്തെയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ് അവരുടെ വീടും. മലയാള സിനിമയുടെ പ്രിയ ലൊക്കെഷനുകളിലൊന്നായ തൊടുപുഴയിലാണ് ഈ വീട്. വഴിത്തലയ്ക്ക് അടുത്ത് എം കെ ജോസഫ് (ജോസഫ് കുരുവിള) എന്ന കര്‍ഷകന്‍റെ വീടാണ് ജീത്തു ജോസഫ് ജോര്‍ജുകുട്ടിയുടെ വീടായി മാറ്റിയത്. ഒരു കേബിള്‍ ടി വി ഓപറേറ്ററില്‍ നിന്ന് ചലച്ചിത്ര നിര്‍മ്മാതാവായി മാറിയ ജോര്‍ജുകുട്ടിയുടെ വളര്‍ച്ചയ്ക്കൊപ്പം ഈ വീടും വളര്‍ന്നിട്ടുണ്ട്. 2013 ല്‍ പുറത്തെത്തിയ ദൃശ്യത്തിന് ശേഷം 2021 ല്‍ എത്തിയ രണ്ടാം ഭാഗത്തിനും ഈ മാസം 21 ന് എത്തിയ മൂന്നാം ഭാഗത്തിനും വേണ്ടി ഈ വീട് മോടി കൂട്ടിയിട്ടുണ്ട് അണിയറക്കാര്‍. എന്നാല്‍ ചിത്രത്തിലെ ഒരു കഥാപാത്രം പോലെ നിലകൊള്ളുന്ന ഈ വീടിന് ലഭിച്ച പ്രതിഫലം എത്രയായിരിക്കും?
ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് കൊടുത്ത ഒരു അഭിമുഖത്തില്‍ എം കെ ജോസഫ് ഇതേക്കുറിച്ച് പറയുന്നുണ്ട്. ദൃശ്യം ആദ്യ ഭാഗത്തിന്‍റെ ചിത്രീകരണത്തിന് മുന്‍പ് വീട് അതിനുവേണ്ടി തരാമോ എന്ന് ചോദിച്ച് എത്തിയത് സംവിധായകന്‍ ജീത്തു ജോസഫ് തന്നെ ആയിരുന്നു. ദൃശ്യം ആദ്യ ഭാഗത്തിന്‍റെ ചിത്രീകരണ സമയത്ത് വീട്ടുവാടകയിനത്തില്‍ അണിയറക്കാര്‍ പ്രതിദിനം നല്‍കിയിരുന്നത് 6000 രൂപ ആയിരുന്നെന്ന് എം കെ ജോസഫ് പറയുന്നു. എട്ട് വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം ചിത്രീകരിക്കുമ്പോള്‍ വാടക പ്രതിദിനം 10,000 ആയി ഉയര്‍ന്നു. മൂന്നാം ഭാഗത്തിലേക്ക് എത്തിയപ്പോള്‍ അത് പ്രതിദിനം 15,000 ആയും ഉയര്‍ന്നു. 13 ദിവസമായിരുന്നു മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണം. അതായത് ദൃശ്യം 3 ന്‍റെ ചിത്രീകരണത്തിന്‍റെ ഭാഗമായി വീട്ടുടമയ്ക്ക് നിര്‍മ്മാതാവ് നല്‍കിയത് 1,95,000 രൂപയാണ്. ഒപ്പം ചിത്രീകരണത്തിനായി ചില മിനുക്കുപണികളും അവര്‍ നടത്തിയിട്ടുണ്ട്. 1977 ല്‍ പണിത വീട് ആണിത്. അതായത് 49 വര്‍ഷം പഴക്കമുള്ള വീട്.
അതേസമയം ദൃശ്യം 3 ആഗോള ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇതിനകം 220 കോടി രൂപയാണ് ചിത്രം നേടിയത്. അതേസമയം നാലാം ഭാഗം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതേക്കുറിച്ച് ഔദ്യോഗികമായി അണിയറക്കാര്‍ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല.

