'ട്വന്‍റി 20' സിനിമയുടെ ക്ലൈമാക്സിൽ താന്‍ ഇല്ലാതിരുന്നതിനെക്കുറിച്ച് ജയറാം രണ്ട് അഭിമുഖങ്ങളിൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് പ്രശസ്തിയില്‍ നില്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരുന്നുണ്ട്. അശ്രദ്ധമായി പറയുന്ന ഒരു വാക്കോ വാചകമോ അപ്പോള്‍ ചര്‍ച്ചയായില്ലെങ്കിലും പിന്നീട് എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയ കുത്തി പൊക്കിയേക്കാം. അത് അവര്‍ക്ക് തിരിച്ചടിച്ചേക്കാം. ഒരു കാര്യത്തെക്കുറിച്ച് പല തരത്തില്‍ പല കാലങ്ങളില്‍ സംസാരിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പലപ്പോഴും കണ്ടെത്താറുണ്ട്. അത് പറയുന്നത് സിനിമാ താരങ്ങളോ മറ്റോ ആണെങ്കില്‍ പറയുകയും വേണ്ട. പിന്നീട് ട്രോളുകളുടെ ബഹളം ആയിരിക്കും. ഇപ്പോഴിതാ അത്തരത്തില്‍ വിമര്‍ശിക്കപ്പെടുന്നത് പ്രശസ്ത നടന്‍ ജയറാം ആണ്.
താനും ഉര്‍വ്വശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം പരിമള ആന്‍ഡ് കോയുടെ പ്രൊമൊഷന്‍റെ ഭാഗമായി അടുത്തിടെ നിരവധി അഭിമുഖങ്ങള്‍ ജയറാം കൊടുത്തിരുന്നു. അതിലൊരു അഭിമുഖത്തില്‍ മലയാള ചിത്രം ട്വന്‍റി 20 യുടെ ക്ലൈമാക്സ് രംഗത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പം താന്‍ ഇല്ലാതെ പോയതിനെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്. ഇവര്‍ക്കൊപ്പം താനും വരേണ്ട രംഗമായിരുന്നു അതെന്നും എന്നാല്‍ ആ രംഗത്തിന്‍റെ ചിത്രീകരണ ദിവസം ദീപാവലി ആയിരുന്നുവെന്നും ജയറാം പറയുന്നു. “ജോഷി സാര്‍ ആണ് ഡയറക്ടര്‍. എന്‍റെ ഫൈറ്റ് സീനുകളെല്ലാം കഴിഞ്ഞിരുന്നു. അവസാനം എല്ലാവരും ചേര്‍ന്ന് നടന്നുവരുന്ന ഒരു ഷോട്ട് എടുക്കണമായിരുന്നു. പക്ഷേ അതിന് ഇനി രണ്ട് ദിവസം കൂടി എടുക്കും. അത് ദീപാവലി സമയമായിരുന്നു. എനിക്ക് ചെന്നൈയിലെ വീട്ടില്‍ പോകണമെന്ന് സാറിനോട് പറഞ്ഞു. സിനിമയില്‍ എല്ലാവരും ചേര്‍ന്ന് നടന്നുവരുന്ന രംഗമാണോ അതോ ദീപാവലിയാണോ നിനക്ക് പ്രധാനമെന്ന് അദ്ദേഹം ചോദിച്ചു. ആലോചിച്ചിട്ട് ദീപാവലിയെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ പോന്നു”, എന്നാണ് പുതിയ അഭിമുഖത്തില്‍ ജയറാം പറയുന്നത്.
എന്നാല്‍ മലയാളത്തിലെ ഒരു മുന്‍ അഭിമുഖത്തില്‍ ഈ രംഗത്തില്‍ താന്‍ ഇല്ലാതെ പോയതിന് കാരണമായി ജയറാം പറയുന്നത് മറ്റൊരു കാരണമാണെന്നതാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ശബരിമലയില്‍ പോകാന്‍ നിശ്ചയിച്ചിരുന്ന ദിവസവുമായി ഈ രംഗം എടുക്കുന്ന ദിവസം ക്ലാഷ് ആയതിനാലാണ് പിന്മാറിയതെന്നാണ് ജയറാം അതില്‍ പറയുന്നത്. ഈ രണ്ട് അഭിമുഖങ്ങളുടെയും ക്ലിപ്പിംഗുകള്‍ ചേര്‍ത്ത് വച്ചുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോമഡി ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാണ്ടിരാജ് ആണ്. അഞ്ചാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്.

