'800'നും വിജയ് സേതുപതിക്കുമെതിരെ വ്യാപക പ്രതിഷേധം: ആദ്യ പ്രതികരണവുമായി മുത്തയ്യ മുരളീധരൻ
ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയ്ക്കെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം . വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം തമിഴ് സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയ സംഘനകളും രംഗത്തെത്തി
ചെന്നൈ: ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയ്ക്കെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം . വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം തമിഴ് സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയ സംഘനകളും രംഗത്തെത്തി. എന്നാല്‍ തന്നെ തമിഴ് വിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ ദുഖമുണ്ടെന്ന് മുത്തയ്യ മുരളീധരന് പ്രതികരിച്ചു.
800ന്റെ മോഷന്‍ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ വിജയ് സേതുപതിക്കെതിരെ തീവ്ര തമിഴ് സംഘടനകള്‍ തുടക്കമിട്ട പ്രതിഷേധം സിനിമാ മേഖലയിലെ ഒരു വിഭാഗവും ഏറ്റെടുത്തിരിക്കുകയാണ്. സിനിമയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് ചേരന്റെ നേതൃത്വത്തില്‍ വിജയ് സേതുപതിക്ക് കത്ത് നല്കി.
ചിത്രത്തില്‍ നിന്ന് വിജയ് സേതുപതി സ്വയം പിന്മാറണമെന്ന് രാജ്യസഭാ എംപിയും എംഡിഎംകെ നേതാവുമായി വൈക്കോ ആവശ്യപ്പെട്ടു. തമിഴ് ജനതയുടെ ആത്മാഭിമാനത്തില്‍ വീണ്ടും മുറിവേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പിഎംകെ വ്യക്തമാക്കി. തമിഴരെ അടിച്ചമര്‍ത്തുന്ന ശ്രീലങ്കന്‍ ഭരണകൂടത്തിന്റെ പ്രതിനിധിയാണ് മുത്തയ്യ മുരളീധരനെന്നും സിനിമ ചെയ്യുന്നത് അപമാനകരമെന്നുമാണ് വാദം.
രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമാറിയതിനിടെ പത്രക്കുറിപ്പിലൂടെ ആദ്യ പ്രതികരണവുമായി മുത്തയ്യ മുരളീധരന് രംഗത്തെത്തി. തന്നെ തമിഴ് വിരുദ്ധനായി ചിത്രീകരിക്കാനാണ് ബോധപ്പൂര്‍വ്വം ശ്രമം. താനും തമിഴ് വംശജനാണെന്ന കാര്യം മറക്കരുത്, തന്റെ കുടുംബവും ആഭ്യന്തര സംഘര്‍ഷത്തിന്റെ ഇരകളാണ്.
മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആദരവ് അര്‍പ്പിക്കാനാണ് സിനിമയ്ക്ക് സമ്മതം നല്‍കിയത്. യുദ്ധത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദന നന്നായി അറിയാമെന്നും ശ്രീലങ്കയിലെ തമിഴ് ജനത ഏറ്റവും പ്രിയപ്പെട്ടവരെന്നും സണ്‍റൈസേഴ്സിന്റെ യുഎഇ ക്യാമ്പില്‍ നിന്നും മുത്തയ്യ വ്യക്തമാക്കി. ഇതിനിടെ താരത്തിന് പിന്തുണയുമായി വരലക്ഷ്മി ശരത്കുമാര് ഉള്‍പ്പടെയുള്ള താരങ്ങളും ബിജെപിയും രംഗത്തെത്തി.