നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പ്രതിഛായ' എന്ന ചിത്രത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് മറുപടിയുമായി സംവിധായകന്‍

നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പ്രതിഛായ എന്ന ചിത്രം നാളെ തിയറ്ററുകളില്‍ എത്തുകയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് ചിത്രമെന്നാണ് അണിയറക്കാര്‍ പറഞ്ഞിട്ടുള്ളത്. അതേസമയം ചിത്രം ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇടതുപക്ഷ സഹയാത്രികനായ ബി ഉണ്ണികൃഷ്ണന്‍ ഇത്തരത്തില്‍ ഒരു സിനിമ എടുക്കുമ്പോള്‍ ഉള്ള ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. 

സ്വന്തം രാഷ്ട്രീയ ദര്‍ശനങ്ങള്‍ കടന്നുവരാതെ അത്തരത്തില്‍ ഒരു ചിത്രം എങ്ങനെ എഴുതാന്‍ സാധിക്കുമെന്നായിരുന്നു ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് അണിയറക്കാര്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി ഉണ്ണികൃഷ്ണന്‍ നേരിട്ട ഒരു ചോദ്യം. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ- രാഷ്ട്രീയ ദര്‍ശനം വരാതെ ലിമിറ്റ് ചെയ്യുക എന്നത് ഒരു ഇല്യൂഷന്‍ ആണ്. അറിഞ്ഞോ അറിയാതെയോ നമ്മുടെ രാഷ്ട്രീയ ദര്‍ശനമൊക്കെ ഇതിനകത്തുകൂടി കടന്നുപോകും. രാഷ്ട്രീയം ഇല്ലെന്ന് പറയുന്നവര്‍ എടുക്കുന്ന സിനിമയിലും ഒരു രാഷ്ട്രീയമുണ്ട്.

പ്രതിഛായയില്‍ പിണറായി പ്രിയം ഉണ്ടാവുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. അതിനോടുള്ള ബി ഉണ്ണികൃഷ്ണന്‍റെ പ്രതികരണം ഇങ്ങനെ- അങ്ങനെയൊന്നുമില്ല. ഇടതുപക്ഷം എന്ന് പറയുന്നതിനെ എന്തിനാണ് പിണറായി വിജയനുമായി ചേര്‍ത്ത് കിട്ടുന്നത്? ഇടതുപക്ഷ സര്‍ക്കാരുമായി എന്തിനാണ് കൂട്ടികെട്ടുന്നത്? ഞാന്‍ എന്‍റെ വിദ്യാര്‍ഥി കാലം മുതലേ മാര്‍ക്സിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ചും ചിന്തിച്ചുമൊക്കെ പോവുന്ന ഒരാളാണ്. അക്കാദമിക് ആയിട്ടുള്ള എന്‍റെ യാത്രയും അങ്ങനെയൊക്കെ തന്നെ ആയിരുന്നു. അതിനെ നിങ്ങള്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയുമായിട്ടോ ഒരു ബിംബവുമായിട്ടോ ഒന്നും ചേര്‍ക്കേണ്ട കാര്യമില്ല. പിന്നെ എല്ലാ രാഷ്ട്രീയക്കാരുമായിട്ടും ഈ രംഗത്ത് നില്‍ക്കുന്ന ആളെന്ന നിലയില്‍, വിശേഷിച്ചും ഒരു സംഘടനാ പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് ബന്ധമുണ്ട്. അത് മുഖ്യമന്ത്രി പിണറായി വിജയനുമായിട്ട് ആണെങ്കിലും വി ഡി സതീശനുമായിട്ട് ആയാലും രമേശ് ചെന്നിത്തലയുമായിട്ട് ആയാലും ഗോവിന്ദന്‍ മാസ്റ്റര്‍ ആയാലും ഉണ്ട്. നമ്മുടെ പടം തുടങ്ങുന്ന ദിവസം ബിജെപിയിലെ കൃഷ്ണദാസ് അവിടെ വന്നിരുന്നു. അദ്ദേഹം എന്‍റെ അടുത്ത സുഹൃത്താണ്. അപ്പോള്‍ ആ ചോദ്യത്തിന് വലിയ പ്രസക്തി ഇല്ലല്ലോ. ഇതിനെ സിനിമയായിട്ട് കണ്ടാല്‍ മതി.