വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന എച്ച്. വിനോദ് ചിത്രം 'ജന നായകൻ' കടുത്ത റിലീസ് പ്രതിസന്ധിൽ

രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന വിജയ് ചിത്രം 'ജന നായകൻ' റിലീസ് പ്രതിസന്ധിയിൽ. റിലീസിന് മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഡിസംബർ 19 ന് സിനിമ കണ്ട സെൻസർ ബോർഡ് അന്ന് പത്തിലേറെ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ശേഷം മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും സർട്ടിഫിക്കറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിന്റെ റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് വിജയ് ആരാധകർ.

എച്ച് വിനോദ് ആണ് ജന നായകൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും പാട്ടുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് അടുത്തിരിക്കെ സെൻസർ ബോർഡ് നടപടി അസാധാരണമെന്നാണ് ടിവികെ വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.

കരിയറിലെ അവസാന ചിത്രം

ദശകങ്ങളോളം നീണ്ടുനിന്ന, അപൂർവമായൊരു സിനിമാ യാത്രയ്ക്ക് ജന നായകൻ എന്ന ചിത്രത്തോടെ ഔപചാരികമായ വിരാമം കുറിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം വിജയ്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: പ്രതീഷ് ശേഖർ. ജനനായകൻ എന്ന ഈ അവസാന അദ്ധ്യായം തിയേറ്ററുകളിൽ അനുഭവിക്കാൻ അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകവ്യാപകമായി ഭാഷക്കതീതമായി ഓരോ പ്രേക്ഷകനും വിജയ് ആരാധകരും.

YouTube video player