വെബ് സീരീസില്‍ അപകീർത്തികരമായ ദൃശ്യങ്ങൾ? സംവിധായികക്കും അമ്മയ്ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി
' XXX ' സീസൺ - 2 സീരീസിൽ സൈനികരുടെ ഭാര്യമാരെ അധിക്ഷേപിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ബഗുസരായ്: വെബ് സീരീസില്‍ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചെന്ന വിരമിച്ച സൈനികന്‍റെ പരാതിയില്‍ സംവിധായികയ്ക്കും അമ്മയ്ക്കും കോടതിയുടെ അറസ്റ്റ് വാറണ്ട്. സംവിധായികയും നിർമാതാവുമായ ഏക്ത കപൂറിനും അമ്മ ശോഭന കപൂറിനുമാണ് അറസ്റ്റ് വാറണ്ട്. ബിഹാർ ബഗുസാരായ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. വിരമിച്ച സൈനികന്‍ നല്‍കിയ പരാതിയിലാണ് നടപടി.
' XXX ' സീസൺ - 2 എന്ന വെബ് സീരീസിൽ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു വിരമിച്ച സൈനികനായ ശംഭു കുമാർ പരാതി നൽകിയത്. ബഗുസാരായ് കോടതി ജഡ്ജി വികാസ് കുമാറാണ് പരാതി പരിഗണിച്ച ശേഷം സംവിധായികക്കും അമ്മയ്ക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ' XXX ' സീസൺ - 2 സീരീസിൽ സൈനികരുടെ ഭാര്യമാരെ അധിക്ഷേപിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിലുള്ള നിരവധി ആക്ഷേപകരമായ രംഗങ്ങൾ വെബ് സീരിസിലുണ്ടെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു.
ഏകതാ കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒ ടി ടി പ്ലാറ്റ്‌ഫോമായ ആൾട്ട് ബാലാജിയിലാണ് വെബ് സീരിസ് സംപ്രേക്ഷണം ചെയ്തത്. ഏക്ത കപൂറിന്‍റെ അമ്മന ശോഭ കപൂറും ബാലാജി ടെലിഫിലിംസിന്‍റെ ഭാഗമാണ്. അതുകൊണ്ടാണ് അമ്മയ്ക്കും അറസ്റ്റ് വാറണ്ട് നേരിടേണ്ടി വരുന്നതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. പരാതി ലഭിച്ചപ്പോൾ തന്നെ കോടതി സംവിധായിക അടക്കമുള്ളവർക്ക് സമൻസ് അയച്ചിരുന്നെന്നും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. എന്നാൽ വെബ് സീരിസിലെ ചില രംഗങ്ങൾ നീക്കം ചെയ്തതായാണ് അവർ കോടതിയെ അറിയിച്ചത്. എന്നാൽ അങ്ങനെ ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ അറസ്റ്റ് വാറണ്ട് നേരിടേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.