''15 വർഷമായി ഈ ഇന്റസ്ട്രിയിൽ തുടരുന്ന ആളാണ് ഞാൻ. എന്റെ കൂടെ ഉള്ള എല്ലാവർക്കുമറിയാം ഞാനും എന്റെ ഭാര്യയും തമ്മിലുള്ള ബന്ധം...''

മുംബൈ: ഭാര്യ നൽകിയ ഗാര്‍ഹികപീഡന പരാതിയിൽ പ്രതികരണവുമായി ബോളിവുഡ് റാപ്പര്‍ യോയാ ഹണി സിങ്ങ്. ഭാര്യ ശാലിനി തല്‍വാര്‍ ദില്ലി തീസ് ഹസാരി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത് സത്യമല്ലെന്നാണ് ഹണി സിം​ഗ് ഇൻസ്റ്റ​ഗ്രാമിലൂടെ പ്രതികരിച്ചത്. ര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്നാണ് ശാലിനി നൽകിയ പരാതിയിൽ പറയുന്നത്. 

എന്റെ വരികൾ, ആരോ​ഗ്യം തുടങ്ങിയ കാര്യങ്ങളിൽ ഉണ്ടാകാറുള്ള വ്യാജ പ്രചരണങ്ങളിൽ ഞാൻ ഒരിക്കലും പ്രതികരിച്ചിട്ടില്ല. പക്ഷേ ഇത്തവണ ആരോപണങ്ങൾ ഉയരുന്നത് എന്റെ കുടുംബത്തിനും പ്രായമായ മാതാപിതാക്കൾക്കും മോശം സയമത്ത് ഒപ്പം നിന്ന സഹോദരിക്കുമെതിരെക്കൂടിയായതുകൊണ്ട് മൗനം പാലിക്കുന്നതിൽ അ‍ർത്ഥമില്ല. ആരോപണങ്ങൾ അപമാനിക്കാൻ വേണ്ടി നടത്തുന്നതാണ്. 

15 വർഷമായി ഈ ഇന്റസ്ട്രിയിൽ തുടരുന്ന ആളാണ് ഞാൻ. എന്റെ കൂടെ ഉള്ള എല്ലാവർക്കുമറിയാം ഞാനും എന്റെ ഭാര്യയും തമ്മിലുള്ള ബന്ധം. എന്റെ സംഘത്തിന്റെ ഭാ​ഗമായി എല്ലാ പരിപാടികൾക്കും ഒപ്പമുണ്ടാകാറുള്ള ആളാണ് ഭാര്യ. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. കോടതിയുടെ പരി​ഗണനയിലുള്ള വിഷയം ആയതിനാൽ കൂടുതലൊന്നും പറയാനില്ല - എന്നും അദ്ദേഹം പ്രതികരിച്ചു. 

ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി ഉന്നയിച്ചത്. പ്രതിമാസം നാല് കോടി വരുമാനമുള്ള ഹണി സിങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നുമാണ് ആരോപണം.

പല സമയങ്ങളിലും ഇയാള്‍ മാനസിക വിഭ്രാന്തിയുള്ള പോലെയാണ് പെരുമാറിയത്. പഞ്ചാബി നടിയോട് ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും ശാലിനി പരാതിയില്‍ പറഞ്ഞു. 

View post on Instagram