തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതി സുനില്‍കുമാര്‍ ദിലീപിന്റെ മാനേജറെ ഫോണ്‍ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. നവംബര്‍ 23 മുതല്‍ നടി അക്രമിക്കപ്പെട്ട അന്ന് വരെയാണ് സുനില്‍കുമാര്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളത്. നാല് നമ്പരുകളില്‍ നിന്നാണ് ഫോണ്‍ വിളിച്ചത്. അപ്പുണ്ണി ഈ നമ്പറുകളിലേക്ക് തിരിച്ച് വിളിച്ചതായും പോലീസ് കണ്ടെത്തി.

സുനില്‍കുമാര്‍ വിളിച്ച നമ്പരുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നിരന്തരം വിളിച്ച നാലു നമ്പരുകളെക്കുറിച്ചാണ് അന്വേഷണം . നവംബര്‍ 23 മുതല്‍ ഏപ്രില്‍ 14 വരെ വിളിച്ച നമ്പരുകളാണ് പരിശോധിക്കുന്നത്. നമ്പരുകള്‍ ഒരാളുടേത് തന്നെയാണോ എന്നും അന്വേഷിക്കുന്നുണ്ട്. 

കേസില്‍ ഗൂഢാലോചന കേസ് തെളിയിക്കാന്‍ സമയമെടുക്കുമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ തിരുവനന്തപുരത്ത് പ്രതികരിച്ചത്. ഗൂഢാലോചന നടന്നോയെന്ന് ഇപ്പോള്‍ പറയാനാകില്ല . അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേസില്‍ കൂടുതല്‍ തെളിവ് വന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ അറസ്റ്റ് ഉണ്ടായേക്കും. ഇക്കാര്യം അന്വേഷണസംഘം തീരുമാനിക്കുമെന്നും ഡിജിപി വ്യക്തമാക്കി.