കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ കേസില്‍ വിശദമായ മൊഴി നല്‍കിയ നടന്‍ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും നിയമോപദേശം തേടി. കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ചതായും അക്രമണത്തിന് മുമ്പായി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ വിളിച്ചതായും കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ അറസ്റ്റുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ദിലീപും നാദിര്‍ഷയും നിയമോപദേശം തേടിയതെന്നാണ് വിവരം.

നടന്‍ ദിലീപിന്റെ സഹായിയായ അപ്പുണ്ണിയുടെ ഫോണില്‍ ജയിലിനുള്ളില്‍ നിന്നു മുഖ്യപ്രതി സുനില്‍കുമാര്‍ വിളിച്ചപ്പോള്‍ സംസാരിച്ചതു ദിലീപാണെന്ന നിഗമനത്തിലാണു പൊലീസ് എത്തിയിരിക്കുന്നത്. നിയമപരമായി ഇതു കോടതി മുന്‍പാകെ സമര്‍ഥിക്കാനുള്ള തെളിവുകള്‍ തേടുകയാണ് അന്വേഷണ സംഘം. ഇതു സംബന്ധിച്ച ഒരു മൊഴി മാത്രമാണ് ഇപ്പോള്‍ പൊലീസിന്റെ പക്കലുള്ളത്.

സംശയിക്കപ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. കഴിഞ്# ദിവസം അന്വേഷണ സംഘം ഡിജിപിയുമായി അന്വേഷണ പുരോഗതികള്‍ പങ്കുവച്ചിരുന്നു. അതിനുശേഷം അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് ഡിജിപി നല്‍കിയത്. അതേസമയം ജയിലില്‍ നിന്ന് പണം ആവശ്യപ്പെട്ട് സുനില്‍കുമാര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതി പോലീസ് വീണ്ടും പരിശോധിക്കും. ദിലീപ് ഹാജരാക്കിയ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് പോലീസിന് സംശയമുണ്ട്. ഇക്കാര്യം വീണ്ടും പരിശോധിക്കും. ദിലീപിനെയും നാദിര്‍ഷയെയും കാവ്യയുടെ അമ്മയെയും പോലീസ് ഇന്ന് ചോദ്യം ചെയ്യുമെന്നാണ് സൂചന.