എനിക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍‌ ഏതെങ്കിലും അധ്യാപകൻ ഒപ്പിട്ടു തരണം എന്ന് ഞാൻ പറഞ്ഞു. അതിനെന്താ വാ, ടീച്ചര്‍‌ ഒപ്പിട്ടു തരാം എന്ന് പറഞ്ഞു ഒപ്പിട്ടു

ജീവിതത്തില്‍ മാറ്റം വരുത്തിയ വ്യക്തിയെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് അനൂപ് ചന്ദ്രൻ. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് പ്രോഗാമിലായിരുന്നു സംഭവം.

അനൂപ് ചന്ദ്രന്റെ വാക്കുകള്‍

ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതും മാറ്റിമറിച്ചതുമായ സംഭവം. എന്നെ കെമിസ്ട്രി പഠിപ്പിച്ച ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. ജെസ്സി എന്ന് പറഞ്ഞ ടീച്ചര്‍‌. ടീച്ചറുടെ ജീവിതത്തില്‍‌ എപ്പോഴോ ഒരു വിഷാദരോഗം ഉണ്ടായി. അത് മാനസികമായ ഒരുവസ്ഥയിലേക്ക് എത്തിക്കുകയും മരുന്ന് കഴിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്‌‍തിരുന്നു. ഇതൊന്നും എനിക്ക് അറിയാമായിരുന്നില്ല. എന്റെ മുമ്പില്‍ വരുന്ന അധ്യാപകരൊക്കെ എനിക്ക് ശത്രുക്കളോ കുഴപ്പക്കാരോ ഒക്കെ ആയ ആള്‍ക്കാരായിരുന്നു. അതിനാല്‍ അവരോടൊക്കെ മോശമായി സംസാരിക്കുകയോ കയര്‍ത്തുസംസാരിക്കുകയോ ചെയ്യുകയായിരുന്നു ഞാൻ പഠിച്ചുവച്ചിരുന്ന ഒരു കാര്യം അതായിരുന്നു. അങ്ങനെ ഒരു വിഷയം ജെസ്സി ടീച്ചറുമായി വന്നു. അതിഭീകരമായി ഞാൻ ടീച്ചറുമായി കയര്‍ക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്‌‍തു. അതിന്റെ പരിണിതഫലമെന്ന നിലയില്‍‌ ടീച്ചറിന് പിന്നീട് അസുഖം മൂര്‍ഛിക്കുകയും ടീച്ചര്‍‌ കുറെക്കാലം ലീവ് എടുത്ത് പോകുകയും ചെയ്‍തു. എന്നെ അത് വലുതായി ബാധിച്ചിരുന്നില്ല. പിന്നീട് പത്താം ക്ലാസ് കഴിഞ്ഞ് ടിസിയും എസ്എസ്എല്‍‌സി ബുക്കും വാങ്ങിക്കാൻ സ്‍കൂളില്‍ പോയി. അപ്പോള്‍ വേറൊരു അധ്യാപകനാണ് അവിടത്തെ പ്രിൻസിപ്പല്‍‌. അദ്ദേഹം പറഞ്ഞു, അനൂപിന് ഞാൻ സര്‍‌ട്ടിഫിക്കറ്റ് തരാം, പക്ഷേ ഇവിടത്തെ ഏതെങ്കിലും ഒരു അധ്യാപകൻ ഒപ്പിട്ടു തരണം. ഞാൻ രാവിലെ ഒമ്പത് മണിക്ക് ഓഫീസിന്റെ വാതില്‍ക്കല്‍‌ നില്‍‌ക്കുകയാണ്. ഓരോ അധ്യാപകരുടെയും മുഖത്ത് ഞാൻ നോക്കും എനിക്ക് ഒപ്പിട്ടുതരുമോ എന്ന അര്‍ഥത്തില്‍‌. എല്ലാവരും വിശേഷമൊക്കെ ചോദിച്ചിട്ട് പോകും. അപ്പോഴാണ് ജെസ്സി എന്ന ടീച്ചര്‍ വരുന്നത്. അവശയായിട്ട് നടന്നുവരുന്നത്. എന്താടാ ഇവിടെ നില്‍‌ക്കുന്നത് എന്ന് ചോദിച്ചു. എനിക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍‌ ഏതെങ്കിലും അധ്യാപകൻ ഒപ്പിട്ടു തരണം എന്ന് ഞാൻ പറഞ്ഞു. അതിനെന്താ വാ, ടീച്ചര്‍‌ ഒപ്പിട്ടു തരാം എന്ന് പറഞ്ഞു ഒപ്പിട്ടു. അതിനുശേഷം എല്ലാ അധ്യാപക ദിനത്തിനും ഒരു മുണ്ടും സെറ്റുസാരിയും വാങ്ങിച്ച് ഞാൻ ടീച്ചറിനെ കാണാൻ പോകാറുണ്ട്. ഒരു സ്ത്രീയെയും വേദനിപ്പിക്കില്ല എന്ന് ഞാൻ ശപഥമെടുത്തത് അന്നാണ്.