മുഖ്യമന്ത്രിയുടെ നവകേരള നിധിയിലേക്ക് ആറ് കോടി രൂപ സംഭാവന ചെയ്‍ത് ഏഷ്യാനെറ്റ്

ഏഷ്യാനെറ്റിന്റെ 25 വര്‍ഷങ്ങളുടെ ആഘോഷം മികവുറ്റതാക്കി. സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതിയും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടുള്ള ഗവണ്‍മെന്റിന്റെ പ്രത്യേകനിധിയിലേയ്ക്ക് ഏഷ്യാനെറ്റ് സംഭാവ ചെയ്‍ത ആറ് കോടി രൂപയുടെ ചെക്ക് സ്റ്റാര്‍ ഇന്ത്യ സൗത്ത് എം ഡി കെ മാധവനില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. മെഗാസ്റ്റാര്‍ മൂട്ടി, കമല്‍ ഹാസന്‍, മധു,നെടുമുടി വേണു, ജയറാം തുടങ്ങിയ താരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രി തുക സ്വീകരിച്ചത്. 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഏഷ്യാനെറ്റിന്റെ ഇരുപതാമത് ചലച്ചിത്ര നിശയില്‍ അങ്കമാലിയില്‍ വെച്ചാണ് മുഖ്യമന്ത്രി സംഭാവന ഏറ്റുവാങ്ങിയത്.

താര നിബിഢവും വര്‍ണപകിട്ടുമാര്‍ന്ന പുരസ്‌കാര നിശയില്‍ ഫഹദ് ഫാസില്‍ മികച്ച നടനായും പാര്‍വതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റിന്റെ ഈ വര്‍ഷത്തെ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് കമല്‍ ഹാസനില്‍ നിന്നും ദുല്‍ഖര്‍ ഏറ്റുവാങ്ങി. മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം കുഞ്ചാക്കോ ബോബനും, മികച്ച ജനപ്രിയ താരത്തിനുള്ള പുരസ്‍കാരം ജയസൂര്യയും ഏറ്റുവാങ്ങിയപ്പോള്‍, പെര്‍ഫോര്‍മര്‍ ഓഫ് ദി ഇയര്‍ ടോവിനോ തോമസും, യൂത്ത് ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം ആന്റണി വര്‍ഗ്ഗീസും സ്വീകരിച്ചു. പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്രതാരം കീര്‍ത്തി സുരേഷാണ് തമിഴിലെ ജനപ്രിയ നടി. മെഗാസ്റ്റാര്‍ മൂട്ടി, കമല്‍ഹാസന്‍, മധു, നെടുമുടിവേണു തുടങ്ങിയ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം വമ്പന്‍ താരനിരയാണ് ഏഷ്യാനെറ്റിന്റെ ഇരുപതാമത് ചലച്ചിത്ര പുരസ്‌ക്കാര നിശയില്‍പങ്കെടുത്തത്.

താരസമ്പന്നമായ പുരസ്‌ക്കാരനിശയില്‍വച്ച് ഉലകനായകന്‍ കമല്‍ ഹാസനെയും ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‍കാരം നല്‍കി നെടുമുടി വേണുവിനെയും ആദരിച്ചു. അഭിനയ ജീവിതത്തിന്റെ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജയറാമിന്റെ ചലച്ചിത്ര മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ പ്രത്യേക കാഴ്‍ചവിരുന്ന് പുരസ്‍കാര നിശയുടെ മുഖ്യാകര്‍ഷണമായി. താരനിശയ്ക്ക് മാറ്റുകൂട്ടാന്‍ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത നൃത്ത സംഗീത ഹാസ്യ വിരുന്ന് പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കൊപ്പം തെന്നിന്ത്യന്‍ ചലച്ചിത്ര ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന നിറപ്പകിട്ടാര്‍ന്ന ചലച്ചിത്ര പുരസ്‌ക്കാര നിശ ഉടന്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും.