ഒരുപക്ഷെ കലാസൃഷ്ടികളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വികാരമാകാം പ്രണയം. സിനിമകളില്‍ കൂടുതലും ഇതുപോലെ പ്രണയത്തിനു പിറകെ സഞ്ചരിച്ചവയാണ്. നായകനും നായികയും ഒന്നിക്കുന്നതും പിരിയുന്നതും, ഇതൊന്നുമല്ലാതെ പുതിയ ഭാഷയിലെ തേപ്പ് വരെ ചിത്രങ്ങളിലെ കഥാതന്തുക്കളായിട്ടുണ്ട്.

ഇതിനെല്ലാം അപ്പുറത്തെ വിശാല പ്രണയത്തിന്റെ തുറന്നു പറച്ചിലാണ് ' എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്'. At the North East Corner of my Heart. എന്ന ഹ്രസ്വ ചിത്രം. ഒരു വികാരിയെ പ്രണയിക്കുന്ന സഹപാഠിയുടെ പ്രണയം വളരെ ലളിതമായി ചിത്രം അവതരിപ്പിക്കുന്നു. ഭംഗിയുള്ളതെല്ലാം അതേപോലെ നിലനില്‍ക്കട്ടെ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ചിത്രത്തിന്റെ രാഷ്ട്രീയവും അതുതന്നെയാണ്. 

എല്ലാവരുടെയും ഹൃദയത്തിലും ഒളിച്ചുവച്ചിരിക്കുന്ന നഷ്ട പ്രണയത്തിന്റെ ഹൃദ്യമായ ആവിഷ്‌കാരം എന്ന് വേണമെങ്കില്‍ ചിത്രത്തെ വിശേഷിപ്പിക്കാം. മനസിന്റെ കോണില്‍ നാം കാത്തുവയ്ക്കുന്ന ചില മൂല്യങ്ങളുടെ കലവറയുണ്ട്. ആര്‍ക്കും പ്രവേശനമില്ലാത്ത, എന്നാല്‍ പലപ്പോഴും അയവിറക്കുന്ന ഓര്‍മകള്‍ക്ക് എക്‌സ്‌ക്ലൂസിവായി നാം കാത്തുസൂക്ഷിച്ചിരിക്കുന്ന ഒരിടം. ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്തുള്ള ആ ഇടത്തേക്കുള്ള യാത്രയാണ് ഈ കൊച്ചുചിത്രം.

അനൂപ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനീഷാ ഉമ്മര്‍ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. ബിബിന്‍ മത്തായിയാണ് വൈദികന്റെ വേഷമണിഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ കഥയും അനൂപിന്റെത് തന്നെയാണ്. എഴുത്തുകാരനായി ആനന്ദ് റോഷനും അനില്‍ എന്ന കഥാപാത്രം വിഷ്ണു വിദ്യാധരനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 

സോഷ്യല്‍ മീഡിയ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം കാണാം...