മുത്തശ്ശിയുടെ അവസാന ആഗ്രഹം നടന്നില്ല: ആറ്റാമംഗലം പള്ളിക്കമ്മിറ്റിക്കെതിരെ പ്രിയങ്ക ചോപ്ര
കൊച്ചി: മുത്തശ്ശിയുടെ മൃതദേഹം ജൻമനാട്ടിൽ സംസ്കരിക്കാൻ സാധിക്കാത്തതിൽ പള്ളിക്കമ്മിറ്റിക്കെതിരെ പ്രതിഷേധവുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും കുടുംബവും. കുമരകം ആറ്റാമംഗലം യാക്കോബായ പള്ളിക്കമ്മിറ്റിയുടെ പ്രതികരണം നിരാശപ്പെടുത്തിയെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. അതേസമയം ഇടവവകാംഗം അല്ലാത്തതിനാലാണ് തീരുമാനമെന്ന് പള്ളിക്കമ്മിറ്റി വിശദീകരിച്ചു.
മാമോദീസ ചടങ്ങ് നടന്ന കുമരകം ആറ്റാമംഗലം യാക്കോബായ പള്ളിയിൽ അന്ത്യ കര്‍മ്മങ്ങളും നടക്കണമെന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി അഖൗരിയുടെ ആഗ്രഹം. മുബൈയിൽ നിന്ന് മൃതദേഹം കുമരകത്തെത്തിച്ച് കുടുംബ കല്ലറയിൽ അടക്കാനുള്ള ബന്ധുക്കളുടെ ശ്രമം പക്ഷെ പള്ളി കമ്മിറ്റി അംഗീകരിച്ചില്ല. അന്യ മതസ്ഥനെ വിവാഹം ചെയ്തതിനാലും ദീര്‍ഘകാലമായി പള്ളിയുമായി അടുത്ത ബന്ധം ഇല്ലാത്തതിലാലും അന്ത്യകര്‍മ്മങ്ങള്‍ നടത്താനനുവദിക്കില്ലെന്നായിരുന്നു പള്ളി കമ്മിറ്റിയുടെ നിലപാട്.
ഇതിനെതിരെയാണ് പ്രിയങ്കാ ചോപ്രയും കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തിയത് യാക്കോബായ സഭ കോട്ടയം ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ് ഇടപെട്ടാണ് പിന്നീട് പൊൻകുന്നത്തെ പള്ളിയിൽ മേരി അഖൗരിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്.
കഴിഞ്ഞ ദിവസം യാക്കോബായ കോട്ടയം ഭദ്രാസന ചുമതലകളിൽ നിന്ന് തോമസ് മാര്‍ തിമോത്തിയോസിനെ ആറ് മാസത്തേക്ക് മാറ്റിയതിന് ഒരു കാരണം മേരി അഖൗരിയുടെ സംസാകരചടങ്ങുകള്‍ക്ക് അനുമതി നൽകിയതാണെന്നും സൂചനയുണ്ട്.