മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ വില്ലന്‍ 27ന് തിയേറ്ററുകളിലെത്തും. ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തില്‍, മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. പ്രിവ്യു കണ്ടതിനു ശേഷം ബി ഉണ്ണികൃഷ്‍ണന്‍ സിനിമയെ കുറിച്ച് സംസാരിക്കുന്നു.

ബി ഉണ്ണികൃഷ്‍ണന്‍ പറയുന്നു

വില്ലനിൽ കൃത്യമായ ഒരു പ്രമേയമുണ്ട്, കൃത്യമായ ചില കാര്യങ്ങൾ പ്രേക്ഷകനോട് പറയാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കൂടെ ആളുകളെ ഒട്ടും ബോറടിപ്പിക്കാതെ ത്രില്ലറിന്റെ എല്ലാ പിരിമുറുക്കത്തോട് കൂടി പ്രേക്ഷകരിൽ എത്തിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. സാങ്കേതികപ്രവർത്തകരുടെയും അഭിനേതാക്കളുടെയും സംഭാവനയും വളരെ വിലപ്പെട്ടതാണ്. മോഹൻലാലിനൊപ്പമുള്ള നാലാമത്തെ സിനിമയാണ്. നാല് സിനിമകളിലും അദ്ദേഹത്തെ വ്യത്യസ്‍തമായി അവതരിപ്പിക്കാൻ എന്റെ പരിമിതികൾക്കുള്ളിൽ നിന്ന് ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഒരു കാര്യം ഞാൻ ധൈര്യമായി അവകാശപ്പെടുന്നു, ഈ നാല് സിനിമകളിൽ മോഹൻലാലിന്റെ ഏറ്റവും മികച്ച അഭിനയം വില്ലനിലേതായിരിക്കും. അത്ര ക്ലാസ് ആയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. യാതൊരു മുൻവിധികളുമില്ലാതെ തുറന്നമനസ്സോടെ വില്ലൻ കാണുക. ഈ സിനിമ നിങ്ങളെ ത്രസിപ്പിക്കും ഞങ്ങൾ പറയാൻ ശ്രമിച്ച കാര്യങ്ങൾ ഇഷ്ടപ്പെടുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ഒരുവർഷത്തിലേറെയായി വില്ലന് പിന്നിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ആ ഒരു വർഷത്തെ കഠിനാദ്ധ്വാനം സ്‍ക്രീനിൽ കാണാൻ കഴിഞ്ഞു. നിങ്ങളുടെ എല്ലാ പിന്തുണയും ഒപ്പം ഉണ്ടാകണം.– ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു.