ഒടുവില്‍ നാട്ടുകാര്‍ തന്നെ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കോളേജ് നിര്‍മ്മിച്ചു. 

പത്ത് കൊല്ലം മുന്‍പ് പറഞ്ഞ വാക്ക് ഇതുവരെ പാലിക്കാതെ അമിതാഭ് ബച്ചന്‍. ഒടുവില്‍ നാട്ടുകാര്‍ തന്നെ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കോളേജ് നിര്‍മ്മിച്ചു. സ്വന്തം ജന്മനാടായ ഉത്തര്‍പ്രദേശിലെ ബാരാബംഗി ജില്ലയിലെ ദൗലത്പുര്‍ ഗ്രാമത്തിലാണ് പത്ത് കൊല്ലം മുമ്പ് താന്‍ കോളേജ് നിര്‍മ്മിക്കുമെന്ന് ബച്ചന്‍ പറഞ്ഞിരുന്നത്. അതും മരുമകളുടെ പേരില്‍. ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക്, മരുമകള്‍ ഐശ്വര്യ എന്നിവര്‍ക്കൊപ്പം വന്ന് കോളേജിന് തറക്കല്ലിടുകയും ചെയ്തിരുന്നു.

ഐശ്വര്യ ബച്ചന്‍ കന്യ മഹാവിദ്യാലയ് എന്നായിരുന്നു ബച്ചന്‍ കോളേജിന് പേരിട്ടത്. 2008 ജനുവരി 27ന് കുടുംബ സുഹൃത്തും അന്ന് എസ്.പി. നേതാവുമായ അമര്‍ സിങ്ങിന്റെ ജന്മദിനത്തിലായിരുന്നു തറക്കല്ലിടല്‍ ചടങ്ങ്. എന്നാല്‍ ഈ ചടങ്ങിന് ശേഷം ബച്ചന്‍ കുടുംബം അങ്ങോട്ടേയ്ക്ക് തിരിഞ്ഞ് നോക്കിയില്ല. 

പത്ത് വര്‍ഷത്തെ കാത്തിരിപ്പ് മടുത്ത നാട്ടുകാര്‍ സ്വന്തം നിലയില്‍ തന്നെ കോളേജിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. വീടുവീടാന്തരം പിരിവെടുത്താണ് ബച്ചന്‍ തറക്കല്ലിട്ട സ്ഥലത്ത് നിന്ന് വെറും 500 മീറ്റര്‍ മാത്രം മാറി അവര്‍ ഒരു സ്ഥലം വാങ്ങിയത്. തുടര്‍ന്ന് അവിടെ ഒരു കോളേജ് കെട്ടിടം നിര്‍മിക്കുകയായിരുന്നു. 

ദൗലത്പുര്‍ ഡിഗ്രി കോളേജ് എന്ന് പേരുമിട്ടു. ഫൈസാബാദ് ആര്‍.എം.എല്‍. അവധ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കോളേജില്‍ നിലവില്‍ ബി.എ, ബി.എസ്.സി കോഴ്‌സുകളാണ് ഇപ്പോഴുള്ളത്.കോളേജിന് മൊത്തം അറുപത് ലക്ഷം രൂപയാണ് ചെലവ് വന്നത്.