ഡയാന ഹെയ്ഡന് ലോകസുന്ദരി പട്ടം കിട്ടിയതിന് പിന്നില്‍ അന്താരാഷ്ട്ര ഫാഷന്‍ മാഫിയ ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യ റായി

കൊല്‍ക്കത്ത: ഡയാന ഹെയ്ഡന് ലോകസുന്ദരി പട്ടം കിട്ടിയതിന് പിന്നില്‍ അന്താരാഷ്ട്ര ഫാഷന്‍ മാഫിയയാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്റെയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടേയും സവിശേഷതകള്‍ വേണം. ഡയാനയ്ക്ക് അതില്ലെന്ന് ബിപ്ലബ് ദേബ് പറയുന്നു. 

ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യ റായിയാണെന്നും ബിപ്ലവ് കുമാര്‍ പറയുന്നു. 1997 ലെ ലോകസുന്ദരി പട്ടം നേടിയ ഡയാന ഹെയ്ഡന് ആ പട്ടം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും ബിപ്ലബ് ദേവ് പറയുന്നു. ആദ്യ കാലങ്ങളില്‍ ഭാരതത്തിലെ സ്ത്രീകള്‍ സൗന്ദര്യ സംരക്ഷണത്തിനായി മേക്കപ്പ് ഉപയോഗിച്ചിരുന്നില്ല അതിനാല്‍ തന്നെ അവര്‍ സുന്ദരികള്‍ ആയിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള ഇത്തരം മല്‍സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മാനം ലഭിക്കുന്നില്ലെന്ന് ബിപ്ലബ് ദേവ് കൂട്ടിച്ചേര്‍ത്തു. മാനുഷി ഛില്ലറിന്റെ ലോക സുന്ദരി പട്ട നേട്ടത്തെ വിസ്മരിച്ചാണ് ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവന. 

വിദേശത്ത് നിന്നുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കി ഇന്ത്യന്‍ നിര്‍മിതമായവയുടെ വിപണി സജീവമാക്കണമെന്ന് ബിപ്ലബ് ദേവ് പറഞ്ഞു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര കമ്പനികള്‍ ആധിപത്യം സ്ഥാപിച്ചതോടെ നമുക്ക് ലോക സുന്ദരിപ്പട്ടം കിട്ടുന്നത് കുറഞ്ഞുവെന്നും ബിപ്ലബ് ആരോപിച്ചു. ഇന്ത്യയില്‍ മഹാഭാരത കാലം മുതലേ ഇന്റനെറ്റ് ഉണ്ടായിരുന്നെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുന്‍ ലോകസുന്ദരിയെ പരിഹസിച്ചുകൊണ്ടുള്ള ബിപ്ലബ് ദേവിന്റെ പ്രസ്താവന.