രാമോജി ഫിലിം സിറ്റിയെ 'ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്ന്' എന്ന് വിശേഷിപ്പിച്ച കാജോളിന്റെ പരാമർശം വിവാദമായി. സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നതിനെ തുടർന്ന് കാജോൾ തന്റെ പ്രസ്താവന തിരുത്തി.

ഹൈദരാബാദ്: ബോളിവുഡ് താരം കാജോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ 'മാ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിൽ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയെ 'ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്ന്' എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഈ പരാമർശത്തിന് ശേഷം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ, കാജോൾ തന്റെ പ്രസ്താവന ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്, രാമോജി ഫിലിം സിറ്റി 'സുരക്ഷിതവും കുടുംബസൗഹൃദവുമായ' സ്ഥലമാണെന്ന് വ്യക്തമാക്കിയാണ് നടി പ്രസ്താവനയില്‍ നിന്നും യൂടേണ്‍ അടിച്ചത്.

ജൂൺ 19-ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാജോൾ രാമോജി ഫിലിം സിറ്റിയെ 'പ്രേതബാധയുള്ള' ഇടം എന്ന വിശേഷിപ്പിച്ച കാജോളിന്‍റെ പരാമര്‍ശം വന്നത്. ഈ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, നിരവധി ആളുകൾ ഇത് 'അടിസ്ഥാനരഹിത'മായ പ്രസ്താവനയെന്ന് വിമർശിച്ചു.

രാമോജി ഫിലിം സിറ്റി, ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്സുകളിൽ ഒന്നാണ്, കൂടാതെ ഒട്ടനവധി ബോളിവുഡ്, ടോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളുടെ ചിത്രീകരണത്തിന് വേദിയായിട്ടുണ്ട്. ഈ സ്ഥലത്തെ 'പേടിപ്പെടുത്തുന്ന' എന്ന് വിശേഷിപ്പിച്ചത് സോഷ്യല്‍ മീഡിയയെയും സിനിമ രംഗത്തുള്ളവരെയും ഒരുപോലെ അസ്വസ്ഥരാക്കി.

വിവാദം ശക്തമായതോടെ, ജൂൺ 23-ന് കാജോൾ തന്റെ പ്രസ്താവനയിൽ വിശദീകരണം നൽകി. "രാമോജി ഫിലിം സിറ്റി ഒരു മികച്ച സ്ഥലമാണ്, തികച്ചും സുരക്ഷിതവും കുടുംബങ്ങൾക്കും കുട്ടികൾക്കും അനുയോജ്യവുമാണ്" എന്ന് അവർ വ്യക്തമാക്കി. തന്റെ മുൻ പരാമർശം തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ അതിന് ഖേദിക്കുന്നുവെന്നും, രാമോജി ഫിലിം സിറ്റിയിൽ തനിക്ക് മികച്ച അനുഭവമാണ് ലഭിച്ചതെന്നും കാജോൾ കൂട്ടിച്ചേർത്തു.

ജൂണ്‍ 27നാണ് കാജോള്‍ അഭിനയിച്ച സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ മാ റിലീസ് ചെയ്യുന്നത്. ദുരാത്മാക്കളില്‍ നിന്നും സ്വന്തം മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.