സല്‍മാൻ ഖാനെതിരെയുള്ള കേസുകള്‍
സല്‍മാൻ ഖാനെതിരെയുള്ള കേസുകള്‍
പലതവണ കോടതി കയറിയിട്ടുള്ളയാളാണ് ബോളിവുഡ് താരം സല്‍മാൻ ഖാൻ. കോടതി വിധികള്‍ മാറിയും മറിഞ്ഞും സല്‍മാൻ ഖാന്റെ ജീവിതത്തിലുണ്ടായിരുന്നു. വിവാദങ്ങളിലും നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു സല്‍മാൻ ഖാൻ. ഏറ്റവുമൊടുവില്‍, കൃഷ്‍ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാൻ ഖാന് കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് സല്‍മാൻ ഖാന് ശിക്ഷ. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യൻ ശിക്ഷ നിയമം 149 വകുപ്പുകള് പ്രകാരമുള്ള കേസുകളിലായിരുന്നു വിധി. സല്‍മാൻ ഖാനെതിരെ പ്രോസിക്യൂഷൻ ശേഖരിച്ച് എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച കോടതി, അതെല്ലാം നിയമപരമായി നിലനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സല്‍മാന്‍ ഖാനെ ഖ്വയ്‍തി ജയിലിലേക്ക് എത്തിക്കുയും ചെയ്‌തു. ജയിലില്‍ 106-ാം നംബര്‍ തടവുകാരനാണ്. ഇത് നാലാം തവണയാണ് ഇതേ കേസില്‍ സമല്‍മാന്‍ ഖാൻ ജയിലിലെത്തുന്നത്. നേരത്തേ മൂന്ന് തവണയായി താരം 18 ദിവസം ജയിലില്‍ കഴഞ്ഞിരുന്നു. 1998, 2006, 2007 എന്നീ വര്‍ഷങ്ങളില്‍.
1998 ഒക്ടോബറില്‍ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയപ്പോഴാണ് കേസിനാസ്‍പദമായ സംഭവം. കങ്കാണി ഗ്രാമത്തില്‍ രാത്രി വേട്ടയ്‍ക്കിറങ്ങിയ സല്‍മാൻ ഖാനും സംഘവും കൃഷ്‍ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്.
സല്‍മാൻ ഖാനെതിരെയുണ്ടായ മറ്റ് കേസുകള്‍
2002ല്‍ സല്‍മാൻ ഖാന്റെ കാര്‍ അഞ്ചുപേര്‍ക്ക് നേരെ പാഞ്ഞുകയറി. അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്‍തു. മദ്യപിച്ച് അലക്ഷ്യമായി വണ്ടിയോടിച്ച് ഒരാള്‍ കൊല്ലപ്പെട്ടതിന് സല്‍മാൻ ഖാനെതിരെ കേസെടുത്തു. കേസില്‍ മുംബൈ സെഷൻസ് കോടതി സല്‍മാൻ ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയായി വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.
ടെലിവിഷൻ ഷോയില്‍ സല്‍മാൻ ഖാൻ ജാതീയമായ പരാമര്‍ശം നടത്തിയെന്ന് പരാതിയുണ്ടായി.
ഷാരൂഖ് ഖാനൊപ്പം സല്‍മാൻ ഖാൻ കാളിക്ഷേത്രത്തില്‍ ഷൂസിട്ട് കയറിയത് മതവികാരത്തെ വ്രണപ്പെടുത്തിയെന്ന കേസും ഉണ്ടായി.
ചിങ്കാരമാനെ വേട്ടയാടിക്കൊന്നതിനും സല്‍മാൻ ഖാനെതിരെ കേസെടുത്തിരുന്നു. സല്‍മാൻ ഖാനും കൂട്ടുപ്രതികള്‍ക്കുമെതിരെ വിചാരണക്കോടതി അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. പ്രതികള്‍ വിധിക്കെതിരെ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു. സംശയത്തിന്റെ ആനുകൂല്യത്തില്‍ രാജസ്ഥാൻ ഹൈക്കോടതി പ്രതികളെ വിട്ടയക്കുകയായിരുന്നു.
ചിങ്കാരമാൻ വേട്ടക്കേസുമായി ബന്ധപ്പെട്ട് സല്‍മാൻ ഖാനെതിരെ മറ്റൊരു കേസുമുണ്ടായി. ആയുധം കൈവശം വച്ചതിനായിരുന്നു സല്‍മാൻ ഖാനെതിരെ കേസുണ്ടായത്.