തമിഴകത്തില്‍ സിനിമാക്കാരുടെ രാഷ്‌ട്രീയപ്രവേശനം പുതുമയുള്ള കാര്യമല്ല. എംജിആറും ജയലളിതയും പിന്നെ വിജയകാന്തുമൊക്കെ രാഷ്‌ട്രീയത്തില്‍ പയറ്റിയവരാണ്. ഈ നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത് സ്റ്റൈല്‍ മന്നന്‍ രജനികാന്താണ്. രജനിയുടെ രാഷ്‌ട്രീയപ്രവേശനമാണ് ഇപ്പോള്‍ തമിഴകത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. രജനിയുടെ രാഷ്‌ട്രീയത്തെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും വാദഗതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് രജനിയുടെ മരുമകന്‍ ധനുഷിനോട് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരാശപ്പെടേണ്ടിവന്നു. വിഐപി2 എന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് രജനിയുടെ രാഷ്‌ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ തള്ളിപ്പറഞ്ഞത്. രാഷ്‌ട്രീയം പറയാനല്ല, നിങ്ങളെ ഇവിടേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് ധനുഷ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

റിപ്പബ്ലിക് ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസ് അനുകൂല രാഷ്‌ട്രീയ നിരീക്ഷകന്‍ എസ് ഗുരുമൂര്‍ത്തിയാണ് രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. രജനി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും, അത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ അംഗമാകുമെന്നും ഗുരുമൂര്‍ത്തി പറഞ്ഞിരുന്നു.

രജനികാന്തിന്റെ മകളും വിഐപി2 സംവിധായികയുമായ സൗന്ദര്യ, ചിത്രത്തിലെ നായിക കാജല്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. 20 വര്‍ഷത്തിനുശേഷം കാജല്‍ അഭിനയിച്ച തമിഴ് സിനിമയാണ് വിഐപി. ചിത്രം ജൂലൈ 28ന് തിയറ്ററുകളിലെത്തും.