യെ ദിൽ ഹെ മുഷ്കിൽ റിലീസ്: മൗനം വെടിഞ്ഞ് കരണ്‍ ജോഹര്‍
പാക്കിസ്ഥാനിൽനിന്നുള്ള തീവ്രവാദികൾ ഉറിയിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ താരങ്ങൾ അഭിനയിച്ച സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് എംഎൻഎസ് ഭീഷണിമുഴക്കി. തുടർന്ന് സിനിമ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളും അറിയിച്ചതോടെ ഈമാസം 28ന് റിലീസ് നിശ്ചയിച്ച കരൺ ജോഹർ ചിത്രം യെ ദിൽഹെ മുഷ്കിൽ പ്രതിസന്ധിയിലായി.
പാക് താരം ഫവാദ് ഖാൻ അഭിനയിച്ച സിനിമയുടെ റിലീസിനെ എതിർത്തും അനുകൂലിച്ചും ബോളിവുഡ് രണ്ട് ചേരിയിലാണ്. ഈ സാഹചര്യത്തിലാണ് ചിത്രം പുറത്തിറക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി കരൺ ജോഹർ രംഗത്തെത്തുന്നത്. സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച 300ൽ അധികം ഇന്ത്യക്കാരുടെ കഠിനാധ്വാനം പ്രതിഷേധം ഉന്നയിക്കുന്നവർ മറന്നുകളയുകയാണെന്നും കരൺ ജോഹർ ചൂണ്ടിക്കാട്ടുന്നു. രാജ്യദ്രോഹിയെന്ന പേരിൽ തന്നെ മുദ്രകുത്തിയതിലുള്ള ദുഃഖത്താലാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും കരൺ വ്യക്തമാക്കി.
സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ആ സമയത്ത് സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ സംഭവങ്ങളിൽ എല്ലാ ഇന്ത്യക്കാർക്കിടയിലുമുള്ള വികാരം തന്നെയാണ് തനിക്കുമെന്നും കരൺ ജോഹർ വ്യക്തമാക്കുന്നു.