കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി വീണ്ടും ജാമ്യാപേക്ഷ തളളിയതോടെ ഈ ഓണക്കാലത്ത് ദിലീപ് ആലുവ സബ് ജയിലിൽ തന്നെ തുടരുമെന്ന് ഉറപ്പായി. ഇതിനാൽ റിലീസ് കാത്തിരിക്കുന്ന ദിലീപിൻ്റെ രാമലീല പുറത്തിറങ്ങാൻ ഇനിയും വൈകും. ജാമ്യം കിട്ടുമെന്ന് പ്രതീക്ഷയിൽ വലിയ ആഘോഷ പരിപാടികളാണ് ദിലീപിൻ്റെ ഫാൻസ് അസോസിയേഷനുകളും ആലോചിച്ചിരുന്നത്.
നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടിയാൽ രാമലീലയിലൂടെ ഒരു തിരിച്ചുവരവായിരുന്നു ദിലീപ് പ്രതീക്ഷിച്ചിരുന്നത് ദിലീപ് രാഷ്ട്രീയക്കാരനായെത്തുന്ന മാസ് ഡയലോഗുകളുളള ത്രില്ലർ ചിത്രമാണ് രാമലീല. ഓണചിത്രങ്ങളുടെ തിരക്ക് കഴിഞ്ഞാലുടൻ പുറത്തിറക്കാനായിരുന്നു നീക്കം. താൻ ഗൂഢാലോചനയുടെ ഇരയെന്ന് സിനിമയിലൂടെ ബോധ്യപ്പെടുത്താനും ആലോചിച്ചിരുന്നു. എന്നാൽ ജാമ്യം നിഷേധിച്ചതോടെ ഈ നീക്കങ്ങളെല്ലാം പാളി. ജാമ്യം കിട്ടിയ ശേഷം റിലീസ് മതിയെന്നായിരുന്നു ദിലീപ് നിർമ്മതാക്കളെ അറിയിച്ചിരുന്നത്.
ജാമ്യം ലഭിച്ചാൽ ആലുവ സബ് ജയിൽ മുതൽ ദിലീപിൻ്റെ വീട് വരെ റോഡ് ഷോ നടത്തനായിരുന്നു ആരാധകർ പദ്ധതിയിട്ടിരുന്നത്. ദിലീപിനെ തിയറ്ററുകളിൽ നേരിട്ട് കൊണ്ടുപോയി ജനവികാരം അനുകൂലമാക്കാനും ദിലീപിൻ്റെ ആരാധകർ ആലോചിച്ചിരുന്നു. ആ നീക്കങ്ങൾ കൂടിയാണ് കോടതി ഉത്തരവോടെ പാളിയത്.
സുപ്രീം കോടതിയെ സമീപിക്കുകയോ അല്ലെങ്കിൽ കാത്തിരിക്കുകയോ ആണ് ദിലീപിൻ്റെ മുമ്പിൽ ഇനിയുളള പോംവഴി. സ്വാഭാവിക ജാമ്യം കിട്ടണമെങ്കിൽ ഇനിയും 40 ദിവസം കൂടി കഴിയണം. അതിന് മുമ്പ് കുറ്റപത്രം സമർപ്പിക്കുമെന്നതിനാൽ വിചാരണ തടവുകരനായി തുടരേണ്ടി വരും.
