കൊച്ചി: മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ ഒരാളായിരുന്ന ദീപന്‍ (47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗം ബാധിച്ച് രണ്ടാഴ്ചയായി ഗുരുതരമായ അവസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ടു ദിവസമായി അസുഖം മോശമാകുകയും ഇന്ന് പതിനൊന്നു മണിയോടെ ആശുപത്രിയില്‍ വെച്ചു തന്നെ അന്ത്യം സംഭവിക്കുകയുമായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ദീപന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ പുത്രനാണ്. 2003 ല്‍ വിജയകുമാറിനെ നായകനാക്കി ലീഡര്‍ എന്ന സിനിമ ചെയ്തു കൊണ്ട് മലയാളത്തില്‍ സ്വതന്ത്ര സംവിധായകനായി മാറിയ ദീപന്‍ ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ്. പൃഥ്വിരാജിനെ ആക്ഷന്‍ നായകനിലേക്ക് ഉയര്‍ത്തിയ പുതിയമുഖം, ഹീറോ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. പൃഥ്വിരാജിന്‍റെ കരിയറില്‍ ഏറെ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമാണ് പുതിയ മുഖം.

ഡി കമ്പനി എന്ന സിനിമയില്‍ ഗ്യാംഗ്‌സ് ഓഫ് വടക്കും നാഥന്‍ എന്ന സിനിമ ചെയ്തിരുന്നു. സുരേഷ്‌ഗോപിയും അനൂപ് മേനോനും ഒന്നിച്ച ഡോള്‍ഫിന്‍ ബാര്‍ എന്നായിരുന്നു അദ്ദേഹം അവസാനമായി ചെയ്തത്. ജയറാം നായകനായ സിനിമ ചെയ്തു വരികയായിരുന്നു. 

ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൗതീകശരീരം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാര ചടങ്ങുകള്‍ തിരുവനന്തപുരത്ത് നടക്കും.