ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചു. 

ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചു. ആക്രമിക്കപ്പെട്ട നടിയോട് താരസംഘടനയായ അമ്മ മാപ്പ് പറയണമെന്ന് സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു. ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനം വളരെ ബുദ്ധിമോശമായ ഒരു നടപടിയാണ്. ഇത്ര പെട്ടെന്ന് ഈ നടനെ തിരിച്ചെടുക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും വിനയന്‍ ചോദിക്കുന്നു. 

തിരിച്ചെടുത്തിട്ട് ആ നടന് എന്തെങ്കിലും പ്രയോജനമുണ്ടായോ? ആക്രമിക്കപ്പെട്ട നടിക്ക് എന്തുകൊണ്ട് അമ്മ പിന്തുണ നല്‍കിയില്ല? അമ്മയുടെ ഈ തീരുമാനം മണ്ടത്തരം മാത്രമാണ്. ദിലീപിനെ തിരിച്ചെടുത്തതിന് പിന്നില്‍ പലരുടെയും വാശിയായിരുന്നു. അമ്മ എന്ന താരസംഘടന ആക്രമിക്കപ്പെട്ട നടിയോട് മാപ്പ് പറയണം - വിനയന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് സംവിധായകന്‍ വിനയന്‍റെ പ്രതികരണം.

ദിലീപിനെ തിരിച്ചെടുത്തതില്‍ വിമൻ ഇൻ സിനിമാ കളക്ടീവ് പ്രതികരിച്ചിട്ടും യുവനടന്‍മാര്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല. അവരോക്കെ മോഹന്‍ലാലിനെ വെച്ച് സിനിമ എടുക്കുന്ന തിരക്കിലെന്നും വിനയന്‍ പരിഹസിച്ചു. 

റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി വിവരം അറിയിച്ചത്. അതേസമയം ഡബ്യ്യൂ സിസി അംഗങ്ങളായ പാര്‍വതിയടക്കമുള്ള മറ്റ് നടിമാര്‍ രാജി അറിയിച്ചിട്ടില്ല. അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകകയാണ്. തീരുമാനമെന്നും ഈ നടന്‍ തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും ആക്രമിക്കപ്പെട്ട നടി പറയുന്നു. പരാതിപ്പെട്ടിട്ടും അമ്മ നടപടിയെടുത്തില്ലെന്നും അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും നടി ആരോപിക്കുന്നു. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വെക്കുന്നു, എന്നായിരുന്നു നടിയുടെ കുറിപ്പ്.

നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയ റിമ കല്ലിങ്കലും, ഗീതു മോഹന്‍ ദാസും രമ്യ നമ്പീശനും രാജി അറിയിച്ച് കുറിപ്പെഴുതിയിട്ടുണ്ട്. നാല് പേരും പ്രത്യേകം കുറിപ്പുകളെഴുതിയാണ് രാജി അറിയിച്ചിരിക്കുന്നത്. ഓരോരുത്തരും രാജിയുടെ കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്.