ദിലീപ് അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനിരയായ നടി പരാതിപ്പെട്ടിട്ടുള്ളതായി ഇടവേള ബാബുവിന്‍റെ മൊഴി. പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്കും തോന്നിയിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. 

കൊച്ചി: ദിലീപ് അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനിരയായ നടി പരാതിപ്പെട്ടിട്ടുള്ളതായി 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ മൊഴി. നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്കും തോന്നിയിരുന്നുവെന്ന് ഇടവേള ബാബുവിന്‍റെ മൊഴിയില്‍ പറയുന്നു. 

നടിയെ ആക്രമിച്ച കേസില്‍ പൊലീസിനു നല്‍കിയ മൊഴിയിലാണ് ഇവേള ബാബുവിന്റെ വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്നായിരുന്നു ഇരയുടെ പരാതി. എന്നാൽ ഏതൊക്കെ സിനിമകളിൽ നിന്നാണ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. നടിയുടെ പരാതിയെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്നാണ് ദിലീപ് അപ്പോള്‍ ചോദിച്ചുതെന്നും ഇടവേള ബാബു പറയുന്നു. 

ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ല. ഇരയായ നടിയും കാവ്യയും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ വഴക്കുണ്ടായിയെന്നും ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടന്‍ സിദ്ദിഖ് ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബുവിന്‍റെ മൊഴിയില്‍ പറയുന്നു. സമാനമായ മൊഴിയാണ് കേസില്‍ സിദ്ദീഖും പൊലീസിന് നല്‍കിയിരിക്കുന്നത്.