ചെന്നൈ: അമല പോളിന്‍റെ വിവാഹ മോചന സംബന്ധിയായ വാര്‍ത്തകള്‍ക്ക് അവസാനമില്ല. അമലയുടെയും സംവിധായകന്‍ എ.എല്‍ വിജയ്‌യുടെയും ദാമ്പത്യ ബന്ധം തകര്‍ത്തത് വിജയ്‌യുടെ വീട്ടുകാരെന്ന് ഇരുവരുടെയും കുടുംബ സുഹൃത്തിന്‍റെ വെളിപ്പെടുത്തല്‍. അമലയ്ക്കും വിജയ്ക്കും ഇടയില്‍ പ്രശ്‌നങ്ങളില്ലായിരുന്നു, വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയ്‌യുടെ വീട്ടുകാര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. അതിനാല്‍ അമലയും വിജയ്‌യും ഒരുമിച്ച് കൊമേഴ്‌സല്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സുഹൃത്ത് പറയുന്നു.

എന്നാല്‍ വിവാഹത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകള്‍ അമലയ്ക്ക് ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. വിജയുടെ സമ്മതത്തോടെയാണ് ഈ സിനിമകള്‍ ചെയ്തത്. എന്നാല്‍ ഇക്കാലയളവില്‍ സിനിമ അഭിനയത്തെച്ചൊല്ലിയും അല്ലാതെയും വിജയ്‌യുടെ വീട്ടുകാരില്‍ നിന്ന് അമലയ്ക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നു.
ഒരു സ്ത്രീ എന്ന പരിഗണന പോലുമില്ലാതെയാണ് വിജയ് യുടെ വീട്ടുകാര്‍ അമലയെ പീഡിപ്പിച്ചതെന്നും കുടുംബ സുഹൃത്ത് പറഞ്ഞു. 

ഇത് വിജയ്ക്കും അറിയാവുന്ന കാര്യമാണെന്നും കുടുംബ സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. വിവാഹമോചനം ഏകപക്ഷീയമായ തീരുമാനമല്ല. മാസങ്ങള്‍ക്ക് മുമ്പേ അമലയും വിജയ്‌യും ഒരുമിച്ച് ചേര്‍ന്നാണ് മ്യൂച്വല്‍ ഡിവോഴ്‌സ് എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും വിവരം വെളിപ്പെടുത്തിയ കുടുംബ സുഹൃത്ത് വ്യക്തമാക്കി.

2014 ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നു വര്‍‌ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. ഷാജഹാനും പരീക്കുട്ടിയുമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അതേസമയം പ്രഭുദേവ നായകനാകുന്ന അഭിനേത്രി ആണ് എ എല്‍ വിജയുടേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം.